റോമ. 5

5
സമാധാനവും ആനന്ദവും
1വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ട് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ദൈവത്തോടു സമാധാനം ഉണ്ട്. 2നാം നില്ക്കുന്ന ഈ കൃപയിലേക്ക് നമുക്കു അവൻ മുഖാന്തരം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിൻ്റെ പ്രത്യാശയിൽ ആനന്ദിക്കുന്നു. 3അത് മാത്രമല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞ് 4നാം കഷ്ടങ്ങളിലും ആനന്ദിക്കുന്നു. 5ഈ പ്രത്യാശ നമ്മെ നിരാശപ്പെടുത്തുകയില്ല; എന്തുകൊണ്ടെന്നാൽ ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ.
6നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു. 7നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുർല്ലഭം; ഗുണവാനുവേണ്ടി ഒരുപക്ഷേ മരിക്കുവാൻ തുനിയുമായിരിക്കും. 8ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ ദൈവം നമ്മോടുള്ള അവന്‍റെ സ്നേഹത്തെ പ്രദർശിപ്പിച്ചിരിക്കുന്നു.
9അവന്‍റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി ദൈവകോപത്തിൽ നിന്നു രക്ഷിക്കപ്പെടും. 10നാം ശത്രുക്കളായിരിക്കുമ്പോൾത്തന്നെ നമുക്ക് അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. 11അതുമാത്രമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന് കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ ആനന്ദിക്കുകയും ചെയ്യുന്നു.
12അതുകൊണ്ട് ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ പ്രവേശിച്ച്, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും വ്യാപിച്ചു.
13പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല. 14എങ്കിലും വരുവാനുള്ളവൻ്റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിന് തുല്യമായ പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
15എന്നാൽ കൃപാദാനം അതിക്രമം പോലെയല്ല; ഏകൻ്റെ ലംഘനത്താൽ അനേകർ മരിച്ചു, എന്നാൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകർക്കുവേണ്ടി ഏറ്റവും അധികമായി കവിഞ്ഞിരിക്കുന്നു. 16ഏകൻ പാപം ചെയ്തതിൻ്റെ ഫലം പോലെയല്ല ഈ ദാനം; ഒരു ഭാഗത്ത് ഏകൻ്റെ ലംഘനം ശിക്ഷാവിധി കല്പിക്കുവാൻ ഹേതുവായിത്തീർന്നു. എന്നാൽ മറുഭാഗത്ത് ഈ കൃപാദാനം അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തീർന്നു. 17ഏകൻ്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിൻ്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
18അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യർക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിപ്രവൃത്തിയാൽ സകലമനുഷ്യർക്കും ജീവകാരണമായ നീതീകരണവും വന്നു. 19ഏകമനുഷ്യൻ്റെ ലംഘനത്താൽ അനേകർ പാപികളായിത്തീർന്നതുപോലെ ഏകൻ്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
20എന്നാൽ ലംഘനം പെരുകേണ്ടതിന് ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയിടത്ത് കൃപ അതിലേറെ വർദ്ധിച്ചു. 21പാപം മരണത്തിൽകൂടെ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവനായി വാഴേണ്ടതിന് തന്നെ.

S'ha seleccionat:

റോമ. 5: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió