മത്താ. 3

3
സ്നാപകയോഹന്നാന്‍റെ പ്രസംഗം
1ആ കാലങ്ങളിൽ യോഹന്നാൻ സ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു: 2‘‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവിൻ” എന്നു പറഞ്ഞു.
3“മരുഭൂമിയിൽ വിളിച്ചുപറയുന്നവന്‍റെ വാക്കുകൾ: കർത്താവിന്‍റെ വഴി ഒരുക്കി അവന്‍റെ പാത നിരപ്പാക്കുവിൻ”
എന്നിങ്ങനെ യെശയ്യാപ്രവാചകൻ പറഞ്ഞവൻ ഇവൻ തന്നെ.
4യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും തോലുകൊണ്ടുള്ള അരപ്പട്ടയും ഉണ്ടായിരുന്നു; അവന്‍റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു. 5അന്നു യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കയും യോർദ്ദാന്‍റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ടു അവന്‍റെ അടുക്കൽ ചെന്നു 6തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ട് യോർദ്ദാൻ നദിയിൽ അവനാൽ സ്നാനം ഏറ്റു. 7സ്നാനമേൽക്കുന്നതിനായി പരീശരിലും സദൂക്യരിലും ഉള്ള പലരും തന്‍റെ അരികിൽ വരുന്നത് കണ്ടപ്പോൾ യോഹന്നാൻ അവരോട് പറഞ്ഞത്, ‘‘സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്ക് മുന്നറിയിപ്പ് തന്നതു ആർ?”
മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിൻ
8‘‘മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പിൻ. 9അബ്രാഹാം ഞങ്ങൾക്കു പിതാവായുണ്ട് എന്നു നിങ്ങളുടെ ഇടയിൽ പറയുവാൻ ചിന്തിക്കരുത്; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന് മക്കളെ ഉളവാക്കുവാൻ ദൈവത്തിന് കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 10ഇപ്പോൾ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു. 11ഞാൻ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; എന്‍റെ പിന്നാലെ വരുന്നവനോ എന്നേക്കാൾ ബലവാൻ ആകുന്നു; അവന്‍റെ ചെരിപ്പു ചുമപ്പാൻ ഞാൻ മതിയായവനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവ് കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. 12പാറ്റുവാൻ ഉപയോഗിക്കുന്ന വീശൂമുറം അവന്‍റെ കയ്യിൽ ഉണ്ട്; അവൻ മെതിക്കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയിൽ കൂട്ടിവയ്ക്കുകയും പതിർ ഒരിക്കലും കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.”
യേശു സ്നാനം ഏൽക്കുന്നു
13അനന്തരം യേശു യോഹന്നാനാൽ സ്നാനം ഏല്ക്കുവാൻ ഗലീലയിൽ നിന്നു യോർദ്ദാൻ നദിയിൽ അവന്‍റെ അടുക്കൽ വന്നു. 14യോഹന്നാൻ അവനെ വിലക്കി: നിന്നാൽ സ്നാനം ഏല്ക്കുവാൻ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കൽ വരുന്നുവോ എന്നു പറഞ്ഞു.
15യേശു പ്രത്യുത്തരമായി യോഹന്നാൻ സ്നാപകനോട്: ഇപ്പോൾ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവർത്തിയ്ക്കുന്നത് നമുക്കു ഉചിതം എന്നു പറഞ്ഞു; ഉടനെ യോഹന്നാൻ യേശുവിനെ അനുവദിച്ചു.
ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു
16യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്ന് കയറി; അപ്പോൾ സ്വർഗ്ഗം അവനായി തുറന്നു ദൈവാത്മാവ് പ്രാവെന്നതുപോലെ ഇറങ്ങുന്നതും തന്‍റെമേൽ പ്രകടമാകുന്നതും അവൻ കണ്ടു; 17ശ്രദ്ധിക്കുക, ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió