Logo de l'Aplicació de la Bíblia
Icona de cerca

യെഹെ. 47

47
ദൈവാലയത്തിൽനിന്ന് ഒഴുകുന്ന നദി
1ആ മനുഷ്യന്‍ എന്നെ ആലയത്തിന്‍റെ പ്രവേശനത്തിങ്കൽ തിരികെ കൊണ്ടുവന്നപ്പോൾ, ആലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടു പുറപ്പെടുന്നത് ഞാൻ കണ്ടു. ആലയത്തിന്‍റെ ദർശനം കിഴക്കോട്ടായിരുന്നു; ആ വെള്ളം ആലയത്തിന്‍റെ വലത്തുഭാഗത്ത് കീഴിൽനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി. 2അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടുചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്ക് ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
3ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു; ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം കണങ്കാലോളം ആയി. 4അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്ന്, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി. 5അവൻ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്ക് കടക്കുവാൻ കഴിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തിയിട്ടല്ലാതെ കടക്കുവാൻ കഴിയാത്ത ഒരു നദിയായിത്തീർന്നു.
6അവൻ എന്നോട്: “മനുഷ്യപുത്രാ, ഇത് നീ കണ്ടുവോ” എന്നു ചോദിച്ചു; പിന്നെ അവൻ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി. 7ഞാൻ മടങ്ങിച്ചെന്നപ്പോൾ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷങ്ങൾ നില്ക്കുന്നതു കണ്ടു. 8അപ്പോൾ അവൻ എന്നോട് അരുളിച്ചെയ്തത്: “ഈ വെള്ളം കിഴക്കെ ഗലീലയിലേക്ക് പുറപ്പെട്ടു അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; വെള്ളം ഒഴുകിച്ചെന്ന് കടലിൽ വീണ്, അതിലെ വെള്ളം ശുദ്ധമായിത്തീരും. 9എന്നാൽ ഈ നദി ചെല്ലുന്നിടത്തെല്ലാം ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട്, ഏറ്റവുമധികം മത്സ്യം ഉണ്ടാകും; ഈ നദി ചെല്ലുന്നിടത്തെല്ലാം അത് ശുദ്ധമായിത്തീർന്നിട്ട് സകലവും ജീവിക്കും. 10അതിന്‍റെ കരയിൽ ഏൻ-ഗെദി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളായി അസംഖ്യമായിരിക്കും. 11എന്നാൽ അതിന്‍റെ ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകാതെ, ഉപ്പിനുവേണ്ടി മാറ്റിവയ്ക്കും. 12നദീതീരത്ത് ഇക്കരെയും അക്കരെയും ഭക്ഷ്യയോഗ്യമായ ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായ്ക്കും; അവയുടെ ഫലം ഭക്ഷണത്തിനും, അവയുടെ ഇല ചികിത്സക്കും ഉപകരിക്കും.”
ദേശത്തിൻ്റെ അതിരുകൾ
13യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ദേശത്തെ യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ട അതിരുകൾ ഇവയായിരിക്കും: യോസേഫിന് രണ്ടു പങ്ക് ഉണ്ടായിരിക്കേണം. 14‘നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്കു നല്കുമെന്ന്’ ഞാൻ കൈ ഉയർത്തി സത്യം ചെയ്തിരിക്കുകകൊണ്ട് നിങ്ങൾക്ക് എല്ലാവർക്കും തുല്യാവകാശം ലഭിക്കേണം; ഈ ദേശം നിങ്ങൾക്ക് അവകാശമായി വരും.
15ദേശത്തിന്‍റെ അതിർത്തികൾ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്ത് മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി 16സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമാസ്ക്കസിൻ്റെ അതിർത്തിക്കും ഹമാത്തിന്‍റെ അതിർത്തിക്കും ഇടയിലുള്ള സിബ്രയീമും ഹൗറാൻ്റെ അതിർത്തിയിലുള്ള നടുഹാസേരും 17ഇങ്ങനെ അതിരുകൾ സമുദ്രംമുതൽ ദമാസ്ക്കസിൻ്റെ അതിർത്തിയിലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്ത് വടക്കോട്ടുള്ള ഹമാത്തിന്‍റെ അതിർത്തിയിലും ആയിരിക്കേണം; അത് വടക്കേഭാഗം.
18കിഴക്ക് ഭാഗം ഹൗറാൻ, ദമാസ്കോസ്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെ അതിരുമുതൽ കിഴക്കെ കടൽവരെ നിങ്ങൾ അളക്കേണം; അത് കിഴക്കുഭാഗം.
19തെക്കുഭാഗം തെക്കോട്ട് താമാർമുതൽ മെരീബോത്ത്-കാദേശ് ജലാശയംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അത് തെക്കോട്ട് തെക്കേഭാഗം.
20പടിഞ്ഞാറുഭാഗം: തെക്കേ അതിരുമുതൽ ഹമാത്തിലേക്കുള്ള തിരിവിന്‍റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അത് പടിഞ്ഞാറെഭാഗം.
21ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കനുസരിച്ച് വിഭാഗിച്ചുകൊള്ളണം. 22നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നവരായി, നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്ക് യിസ്രായേൽ മക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടി അവർക്കും യിസ്രായേൽ ഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം. 23പരദേശി വന്നുപാർക്കുന്ന ഗോത്രത്തിൽതന്നെ നിങ്ങൾ അവന് അവകാശം കൊടുക്കേണം” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

S'ha seleccionat:

യെഹെ. 47: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió