Logo de l'Aplicació de la Bíblia
Icona de cerca

യെഹെ. 12

12
പ്രവാചകൻ പ്രവാസത്തിലേക്ക്
1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ: 2“മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്‍റെ നടുവിൽ വസിക്കുന്നു; കാണുവാൻ കണ്ണുണ്ടെങ്കിലും അവർ കാണുന്നില്ല; കേൾക്കുവാൻ ചെവിയുണ്ടെങ്കിലും അവർ കേൾക്കുന്നില്ല; അവർ മത്സരഗൃഹമാണല്ലോ.
3“ആകയാൽ മനുഷ്യപുത്രാ, നീ യാത്രാസാമഗ്രികൾ ഒരുക്കി പകൽ സമയത്ത് അവർ കാണുമ്പോൾ പുറപ്പെടുക; അവർ കാണുമ്പോൾ നിന്‍റെ സ്ഥലം വിട്ട് മറ്റൊരു സ്ഥലത്തേക്ക് യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും ഒരുപക്ഷേ അവർ കണ്ടു ഗ്രഹിക്കുമായിരിക്കും. 4നിന്‍റെ സാധനങ്ങൾ നീ പകൽ സമയത്ത് അവർ കാണുമ്പോൾ പുറത്ത് കൊണ്ടുവരേണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം. 5അവർ കാണുമ്പോൾ നീ മതിൽ കുത്തിത്തുരന്ന് അതിൽകൂടി അത് പുറത്തു കൊണ്ടുപോകേണം. 6അവർ കാണുമ്പോൾ നീ അത് തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്ത് യാത്ര പുറപ്പെടേണം; നിലം കാണാത്തവിധം നിന്‍റെ മുഖം മൂടിക്കൊള്ളണം; ഞാൻ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.”
7എന്നോട് കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രാസാമഗ്രികൾപോലെ ഞാൻ എന്‍റെ സാധനങ്ങൾ പകൽ സമയത്ത് പുറത്തു കൊണ്ടുവന്ന്, വൈകുന്നേരത്ത് ഞാൻ എന്‍റെ കൈകൊണ്ട് മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അത് പുറത്തു കൊണ്ടുവന്ന്, അവർ കാണത്തക്കവിധം തോളിൽ ചുമന്നു. 8എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 9“മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: ‘നീ എന്ത് ചെയ്യുന്നു’ എന്നു ചോദിച്ചില്ലയോ?” 10ഈ അരുളപ്പാടു യെരൂശലേമിലെ ‘പ്രഭുക്കന്മാർക്കും അവരുടെ ചുറ്റും വസിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും ഉള്ളത്’ എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറയുക. 11‘ഞാൻ നിങ്ങൾക്ക് ഒരു അടയാളമാകുന്നു’ എന്നു നീ പറയുക; ഞാൻ ചെയ്തതുപോലെ അവർക്ക് ഭവിക്കും; അവർ നാടുകടന്ന് പ്രവാസത്തിലേക്കു പോകേണ്ടിവരും.
12”അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്ത് തോളിൽ ചുമടുമായി പുറപ്പെടും; അത് പുറത്ത് കൊണ്ടുപോകേണ്ടതിന് അവർ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ട് നിലം കാണാതിരിക്കത്തക്കവിധം അവൻ മുഖം മൂടും. 13ഞാൻ എന്‍റെ വല അവന്‍റെമേൽ വീശും; അവൻ എന്‍റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ കല്ദയരുടെ ദേശത്ത് ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവൻ അതിനെ കാണാതെ അവിടെവച്ച് മരിക്കും. 14അവന്‍റെ ചുറ്റുമുള്ള സഹായികൾ എല്ലാവരെയും അവന്‍റെ പടക്കൂട്ടങ്ങളെ ഒക്കെയും ഞാൻ നാലു ദിക്കിലേക്കും ചിതറിച്ചുകളയുകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും. 15ഞാൻ അവരെ ജനതകളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോൾ ഞാൻ യഹോവ എന്നു അവർ അറിയും. 16എന്നാൽ അവർ പോയിരിക്കുന്ന ജനതകളുടെ ഇടയിൽ അവരുടെ സകലമ്ലേച്ഛതകളും വിവരിച്ചു പറയേണ്ടതിന് ഞാൻ അവരിൽ ഏതാനുംപേരെ വാൾ, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.”
17യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായത് എന്തെന്നാൽ; 18“മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടുംകൂടെ വെള്ളം കുടിക്കുകയും ചെയ്യുക. 19ദേശത്തിലെ ജനത്തോട് നീ പറയേണ്ടത്: ‘യെരൂശലേം നിവാസികളെയും യിസ്രായേൽ ദേശത്തെയും കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകലനിവാസികളുടെയും സാഹസംനിമിത്തം അതിന്‍റെ നിറവോടുകൂടി ശൂന്യമായിപ്പോകുന്നതുകൊണ്ട് അവർ പേടിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും. 20നിവാസികളുള്ള പട്ടണങ്ങൾ ശൂന്യവും ദേശം നിർജ്ജനവും ആയിത്തീരും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.”
21യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 22“മനുഷ്യപുത്രാ, ‘കാലം നീണ്ടുപോകും; ദർശനമൊക്കെയും ഫലിക്കാതെപോകും’ എന്നു നിങ്ങൾക്ക് യിസ്രായേൽ ദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്താണ്? 23അതുകൊണ്ട് നീ അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; “ഞാൻ ഈ പഴഞ്ചൊല്ല് നിർത്തലാക്കും; അവർ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കുകയില്ല; കാലവും സകലദർശനത്തിൻ്റെയും നിവൃത്തിയും അടുത്തിരിക്കുന്നു’ എന്നു അവരോട് പ്രസ്താവിക്കുക.”
24“യിസ്രായേൽഗൃഹത്തിൽ ഇനി കപടദർശനവും വ്യാജപ്രശ്നവും ഉണ്ടാകുകയില്ല. 25യഹോവയായ ഞാൻ പ്രസ്താവിക്കുവാൻ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അത് താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്ത് തന്നെ ഞാൻ വചനം പ്രസ്താവിക്കുകയും നിവർത്തിക്കുകയും ചെയ്യും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.
26യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 27“മനുഷ്യപുത്രാ, യിസ്രായേൽഗൃഹം: ‘ഇവൻ ദർശിക്കുന്ന ദർശനം വളരെനാളത്തേക്കുള്ളതും ഇവൻ പ്രവചിക്കുന്നത് ദീർഘകാലത്തേക്കുള്ളതും ആകുന്നു’ എന്നു പറയുന്നു. 28“അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്‍റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കുകയില്ല; ഞാൻ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും” എന്നു യഹോവയായ കർത്താവിന്‍റെ അരുളപ്പാട്.

S'ha seleccionat:

യെഹെ. 12: IRVMAL

Subratllat

Copia

Compara

Comparteix

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió