1 തിമൊ. 6
6
വിശ്വാസികളായ യജമാനന്മാരെ ബഹുമാനിക്കുവിൻ
1നുകത്തിൻകീഴിൽ അടിമകളായിരിക്കുന്നവർ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുവാൻ തങ്ങളുടെ യജമാനന്മാരെ സകലബഹുമാനത്തിനും യോഗ്യന്മാർ എന്നു എണ്ണേണ്ടതാകുന്നു. 2വിശ്വാസികളായ യജമാനന്മാരുള്ളവർ, അവർ സഹോദരന്മാർ ആയതുകൊണ്ട് അവരെ ആദരിക്കാതിരിക്കരുത്; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയരും ആകകൊണ്ട് അവരെ നന്നായി സേവിക്കുകയത്രേ വേണ്ടത്; ഇത് നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുക.
ദുരുപദേശവും ദ്രവ്യാഗ്രഹവും ഒഴിഞ്ഞിരിക്കുക
3നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ഉറപ്പുള്ള വചനത്തോടും ഭക്തിക്കൊത്ത ഉപദേശത്തോടും യോജിക്കാതെ ആരെങ്കിലും വ്യത്യസ്തമായി ഉപദേശിച്ചാൽ, 4അവൻ ഒന്നും തിരിച്ചറിയാതെ അഹങ്കാരത്താൽ ചീർത്ത്, തർക്കത്തിനും വാഗ്വാദത്തിനും വേണ്ടി അനാരോഗ്യപരമായ ആർത്തി പിടിച്ചവനായിരിക്കുന്നു; അവയാൽ അസൂയ, പിണക്കം, ദൂഷണം, ദുസ്സംശയം എന്നിവയും, 5ദുർബ്ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ ഇടയിൽ തുടർമാനമായ കലഹവും ഉളവാകുന്നു; അവർ ദൈവഭക്തി ആദായമാർഗം എന്നു വിചാരിക്കുന്നു.
6എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും. 7എന്തെന്നാൽ ഇഹലോകത്തിലേക്ക് നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്ന് യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. 8ഉണ്ണുവാനും ഉടുക്കുവാനും ഉണ്ടെങ്കിൽ നാം സംതൃപ്തർ ആകുന്നു.
9എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. 10എന്തെന്നാൽ ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും മൂലകാരണമല്ലോ. ചിലർ ഇത് വാഞ്ചിച്ചിട്ട് വിശ്വാസം വിട്ടകന്ന് ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു.
വിശ്വാസത്തിന്‍റെ നല്ല പോരാട്ടം
11എന്നാൽ ദൈവമനുഷ്യനായ നീ, ഈ വക കാര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. 12വിശ്വാസത്തിന്‍റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്ളുക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സാക്ഷ്യം വഹിച്ചുവല്ലോ. 13നീ നിഷ്കളങ്കനും യാതൊരു അപവാദവും ഏൽക്കാത്തവനായി ഈ കല്പന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം 14എന്നു സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും, പൊന്തിയൊസ് പീലാത്തോസിന്‍റെ മുമ്പിൽ നല്ല സാക്ഷ്യം വഹിച്ച ക്രിസ്തുയേശുവിനെയും സാക്ഷിനിർത്തി ഞാൻ നിന്നോട് കല്പിക്കുന്നു. 15ധന്യനും ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും 16താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണുവാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ.
17ഈ ലോകത്തിലെ ധനവാന്മാരോട്, ഉന്നതഭാവം കൂടാതെയോ നിശ്ചയമില്ലാത്ത ധനത്തിൽ ആശ്രയിക്കാതെയോ ഇരിക്കുവാനും, നമുക്ക് സകലവും ധാരാളമായി അനുഭവിക്കുവാൻ തരുന്ന ദൈവത്തിൽ 18ആശ വയ്ക്കുവാനും നന്മചെയ്ത് സൽപ്രവൃത്തികളിൽ സമ്പന്നരായി ദാനശീലരും ഔദാര്യം ഉള്ളവരുമായി 19സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന് വരുംകാലത്തേക്കു തങ്ങൾക്കുതന്നെ നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്ളുവാനും ആജ്ഞാപിക്കുക.
20അല്ലയോ തിമൊഥെയൊസേ, നിന്‍റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ട് ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിൻ്റെ ഭക്തിവിരുദ്ധമായ വാദങ്ങളേയും തർക്കങ്ങളെയും ഒഴിവാക്കുക. 21ആ ജ്ഞാനം ചിലർ സ്വീകരിച്ച് വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.
കൃപ നിങ്ങളോടു കൂടെ ഇരിക്കുമാറാകട്ടെ.
S'ha seleccionat:
1 തിമൊ. 6: IRVMAL
Subratllat
Copia
Compara
Comparteix
Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.