യെഹെസ്കേൽ 43
43
1അനന്തരം അവൻ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നെ, കൊണ്ടുചെന്നു; 2അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു. 3ഇതു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാൻ ഞാൻ വന്നപ്പോൾ കണ്ട ദർശനംപോലെ തന്നെ; ഈ ദർശനങ്ങൾ കെബാർനദീതീരത്തുവച്ചു ഞാൻ കണ്ട ദർശനംപോലെ ആയിരുന്നു; അപ്പോൾ ഞാൻ കവിണ്ണുവീണു. 4യഹോവയുടെ തേജസ്സു കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽക്കൂടി ആലയത്തിലേക്കു പ്രവേശിച്ചു. 5ആത്മാവ് എന്നെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു. 6ആ പുരുഷൻ എന്റെ അടുക്കൽ നില്ക്കുമ്പോൾ, ആലയത്തിൽനിന്ന് ഒരുത്തൻ എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു. 7അവൻ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഇതു ഞാൻ എന്നേക്കും യിസ്രായേൽമക്കളുടെ മധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങൾകൊണ്ടും 8എനിക്കും അവർക്കും ഇടയിൽ ഒരു ചുവർമാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവർ ചെയ്ത മ്ലേച്ഛതകളാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു. 9ഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും. 10മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ലജ്ജിക്കേണ്ടതിനു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ. 11അവർ ചെയ്ത സകലത്തെയുംകുറിച്ച് അവർ ലജ്ജിച്ചാൽ നീ ആലയത്തിന്റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്റെ ആകൃതിയൊക്കെയും സകല വ്യവസ്ഥകളും അതിന്റെ രൂപമൊക്കെയും അതിന്റെ സകല നിയമങ്ങളും അവരെ അറിയിച്ച്, അവർ അതിന്റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ച് അനുഷ്ഠിക്കേണ്ടതിന് അതിനെ ഒക്കെയും അവർ കാൺകെ എഴുതിവയ്ക്കുക. 12ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പർവതത്തിന്റെ മുകളിൽ അതിന്റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം. 13മുഴപ്രകാരം യാഗപീഠത്തിന്റെ അളവ് ആവിത്-മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും:- ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്റെ അകത്തു ചുറ്റുമുള്ള വക്ക് ഒരു ചാൺ. യാഗപീഠത്തിന്റെ ഉയരമാവിത്: 14നിലത്തെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം. 15ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പ് ഉണ്ടായിരിക്കേണം; 16യാഗപീഠത്തിന്റെ അടുപ്പിന്റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം. 17അതിന്റെ നാലു പുറവുമുള്ള തട്ട് പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്റെ ചുറ്റുമുള്ള വക്ക് അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്റെ പതനങ്ങൾ കിഴക്കോട്ടായിരിക്കേണം. 18പിന്നെ അവൻ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിനും രക്തം തളിക്കേണ്ടതിനും അതിനെക്കുറിച്ചുള്ള ചട്ടങ്ങൾ ആവിത്: 19എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരുന്ന സാദോക്കിന്റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാർക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്. 20നീ അതിന്റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്റെ നാലു കൊമ്പിലും തട്ടിന്റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിനു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം. 21പിന്നെ നീ പാപയാഗത്തിനു കാളയെ എടുത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്റെ പുറമേ വച്ചു ദഹിപ്പിക്കേണം. 22രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിനു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിനു പാപപരിഹാരം വരുത്തേണം. 23അതിനു പാപപരിഹാരം വരുത്തിത്തീർന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻകൂട്ടത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം. 24നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം, പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കേണം. 25ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാടിനെ അർപ്പിക്കേണം; അവർ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടുകൊറ്റനെയും അർപ്പിക്കേണം. 26അങ്ങനെ അവർ ഏഴു ദിവസം യാഗപീഠത്തിനു പ്രായശ്ചിത്തം വരുത്തിയും അതിനെ നിർമ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം. 27ഈ ദിവസങ്ങൾ തികച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാർ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അർപ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.
Цяпер абрана:
യെഹെസ്കേൽ 43: MALOVBSI
Пазнака
Падзяліцца
Капіяваць
Хочаце, каб вашыя адзнакі былі захаваны на ўсіх вашых прыладах? Зарэгіструйцеся або ўвайдзіце
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.