2 തിമൊ. 2
2
ക്രിസ്തുവിന്‍റെ നല്ല ഭടൻ
1അതുകൊണ്ട് എന്‍റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക. 2നീ പല സാക്ഷികളുടെ മുമ്പാകെ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിക്കുവാൻ സമർത്ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്കുക. 3ക്രിസ്തുയേശുവിൻ്റെ നല്ല ഭടനായി നീയും കഷ്ടതയിൽ പങ്കാളിയാകുക. 4പടയിൽ ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു. 5കായികമൽസരത്തിൽ പങ്കെടുക്കുന്നവൻ നിയമപ്രകാരം മത്സരിച്ചില്ലെങ്കിൽ കിരീടം പ്രാപിക്കുകയില്ല. 6അദ്ധ്വാനിക്കുന്ന കൃഷിക്കാരൻ ആകുന്നു ഫലത്തിൻ്റെ പങ്ക് ആദ്യം അനുഭവിക്കേണ്ടത്. 7കർത്താവ് സകലത്തിലും നിനക്കു ബുദ്ധി നല്കുമെന്നതിനാൽ ഞാൻ പറയുന്നത് ചിന്തിച്ചുകൊള്ളുക. 8ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊള്ളുക. 9അത് ആകുന്നു എന്‍റെ സുവിശേഷം. അത് നിമിത്തം ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ കഷ്ടം സഹിച്ച് ബന്ധനസ്ഥൻ പോലും ആകേണ്ടി വരുന്നു; എന്നാൽ ദൈവവചനത്തിനോ ബന്ധനം ഇല്ല. 10അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടേണ്ടതിന് ഞാൻ അവർക്കായി സകലവും സഹിക്കുന്നു. 11നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; 12നാം അവനെ തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. 13നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; എന്തെന്നാൽ തന്‍റെ സ്വഭാവം ത്യജിക്കുവാൻ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസ യോഗ്യമാകുന്നു.
വിശ്വസ്ത ഭൃത്യൻ
14കേൾക്കുന്നവരെ നശിപ്പിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കേണമെന്ന് കർത്താവിനെ സാക്ഷിയാക്കി അവരെ ഓർമ്മപ്പെടുത്തി ആജ്ഞാപിക്കുക. 15സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിക്കുവാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനെന്ന് നിന്നെത്തന്നെ കാണിക്കുവാൻ ശ്രമിക്കുക. 16എന്നാൽ ഭക്തിവിരുദ്ധമായ വ്യർത്ഥസംസാരങ്ങളെ ഒഴിഞ്ഞിരിക്കുക; അങ്ങനെയുള്ളവർക്ക് അഭക്തി അധികമധികം വർദ്ധിച്ചുവരും; 17അവരുടെ വാക്ക് അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. 18ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തിൽ ഉള്ളവരാകുന്നു; അവർ സത്യം വിട്ടു തെറ്റി, പുനരുത്ഥാനം കഴിഞ്ഞു എന്നു പറയുകയും ചിലരുടെ വിശ്വാസം മറിച്ചുകളയുകയും ചെയ്യുന്നു.
19എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിന്‍റെ നാമം ഉച്ചരിക്കുന്നവൻ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ” എന്നും ആകുന്നു അതിന്‍റെ മുദ്ര.
20എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. 21ഒരുവൻ ഹീനകാര്യങ്ങളിൽ നിന്ന് തന്നെത്താൻ വെടിപ്പാക്കുകയാണെങ്കിൽ, അവൻ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാന്യകാര്യത്തിനുള്ള പാത്രം ആയിരിക്കും. 22അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക.
23ബുദ്ധിയില്ലാത്തതും ഭോഷത്വവുമായ തർക്കം ശണ്ഠക്കിടയാക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്കുക. 24കർത്താവിന്‍റെ ദാസൻ കലഹിക്കാതെ എല്ലാവരോടും ശാന്തനും ഉപദേശിക്കുവാൻ സമർത്ഥനും ദോഷം സഹിക്കുന്നവനും ആയിരിക്കേണം. 25വിരോധികൾക്കു ദൈവം സത്യത്തിന്‍റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും 26പിശാചിനാൽ പിടിപെട്ടു കുടുങ്ങിയവരാകയാൽ, അവർ സുബോധം പ്രാപിച്ച് അവന്‍റെ കെണിയിൽനിന്ന് ഒഴിഞ്ഞ് ദൈവേഷ്ടം ചെയ്യുമോ എന്നും വച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.
Markert nå:
2 തിമൊ. 2: IRVMAL
Marker
Kopier
Sammenlign
Del
Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.