Bibelappen-logo
Søkeikon

1 തെസ്സ. 5

5
കർത്താവിന്‍റെ നാളിനായുള്ള ഒരുക്കം
1സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ച് നിങ്ങളെ എഴുതിയറിയിക്കുവാൻ ആവശ്യമില്ലല്ലോ. 2രാത്രിയിൽ കള്ളൻ വരുന്നതുപോലെ കർത്താവിന്‍റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നെ നന്നായി അറിഞ്ഞിരിക്കുന്നുവല്ലോ. 3അവർ സമാധാനമെന്നും സുരക്ഷിതത്വമെന്നും പറഞ്ഞിരിക്കുമ്പോൾതന്നെ ഗർഭിണിക്ക് പ്രസവവേദന വരുമ്പോലെ അവർക്ക് പെട്ടെന്ന് നാശം വന്നുഭവിക്കും; അവർക്ക് രക്ഷപെടുവാൻ കഴിയുകയുമില്ല.
4എന്നാൽ സഹോദരന്മാരേ, ആ നാൾ കള്ളൻ എന്നപോലെ നിങ്ങളെ കീഴ്പെടുത്തുവാൻ നിങ്ങൾ ഇരുട്ടിലുള്ളവരല്ല; 5നിങ്ങൾ എല്ലാവരും വെളിച്ചത്തിന്‍റെയും പകലിൻ്റെയും മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല. 6ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായും ഇരിക്ക. 7ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. 8നാമോ പകലിന്‍റെ മക്കളാകയാൽ വിശ്വാസം, സ്നേഹം എന്നീ കവചവും രക്ഷയുടെ പ്രത്യാശ എന്ന ശിരസ്ത്രവും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
9ദൈവം നമ്മെ കോപത്തിനല്ല, 10നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന് നമുക്കുവേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം രക്ഷയെ പ്രാപിക്കുവാനത്രേ നിയമിച്ചിരിക്കുന്നത്. 11ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും തമ്മിൽ ആത്മികവർദ്ധന വരുത്തുകയും ചെയ്‌വീൻ.
പ്രായോഗിക ഉപദേശങ്ങൾ
12സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം 13ഏറ്റവും സ്നേഹത്തോടെ പരിഗണിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ.
14സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ശാസിക്കുക; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ.
15ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ;
16എപ്പോഴും സന്തോഷിപ്പിൻ; 17ഇടവിടാതെ പ്രാർത്ഥിക്കുവിൻ 18എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
19ആത്മാവിനെ വിലക്കരുത്. 20പ്രവചനങ്ങളെ നിസ്സാരമാക്കരുത്. 21സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ. 22സകലവിധദോഷവും വിട്ടകലുവിൻ.
23സമാധാനത്തിന്‍റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. 24നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
ആശിർവാദം
25സഹോദരന്മാരേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ.
26സകലസഹോദരന്മാരെയും വിശുദ്ധചുംബനത്താൽ വന്ദനം ചെയ്‌വിൻ.
27കർത്താവിന്‍റെ നാമത്തിൽ ഞാൻ ഓർമ്മിപ്പിക്കുന്നു, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേൾപ്പിക്കേണം.
28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Marker

Kopier

Sammenlign

Del

None

Vil du ha høydepunktene lagret på alle enhetene dine? Registrer deg eller logg på