സങ്കീർത്തനങ്ങൾ 106:24-48

സങ്കീർത്തനങ്ങൾ 106:24-48 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യം ചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല. അവർ ജാതികളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികളെ പഠിച്ചു. അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലി കഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമങ്ങളാൽ പരസംഗം ചെയ്തു. അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരേ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു. അവൻ അവരെ ജാതികളുടെ കൈയിൽ ഏല്പിച്ചു; അവരെ പകച്ചവർ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു. പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു. എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു. അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു. അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 106:24-48 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ മനോഹരമായ ദേശം നിരസിച്ചു. അവർ ദൈവത്തിന്റെ വാഗ്ദാനം വിശ്വസിച്ചില്ലല്ലോ. അവർ തങ്ങളുടെ കൂടാരങ്ങളിലിരുന്നു പിറുപിറുത്തു. സർവേശ്വരന്റെ സ്വരം ശ്രദ്ധിച്ചില്ല. അതുകൊണ്ടു മരുഭൂമിയിൽവച്ച് അവരെ നശിപ്പിക്കുമെന്നും, അവരുടെ സന്തതികളെ അന്യജനതകളുടെയും രാജ്യങ്ങളുടെയും ഇടയിൽ ചിതറിക്കുമെന്നും അവിടുന്നു കരമുയർത്തി സത്യം ചെയ്തു. അവർ പെയോരിൽ ബാൽദേവനെ ആരാധിച്ചു, മരിച്ചവർക്ക് അർപ്പിച്ച വസ്തുക്കൾ ഭക്ഷിച്ചു. ഇങ്ങനെ അവർ തങ്ങളുടെ പ്രവൃത്തികളാൽ സർവേശ്വരനെ പ്രകോപിപ്പിച്ചു. അവരുടെ ഇടയിൽ പകർച്ചവ്യാധി പടർന്നു പിടിച്ചു. അപ്പോൾ ഫീനെഹാസ് ഇടപെട്ടു കുറ്റക്കാരെ ശിക്ഷിച്ചു. അതോടെ പകർച്ചവ്യാധി ശമിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി നീതിയായി കണക്കാക്കപ്പെടുന്നു. അത് അങ്ങനെതന്നെ എന്നേക്കും കരുതപ്പെടുന്നു. മെരീബാജലാശയത്തിനടുത്തുവച്ചും അവർ ദൈവത്തെ പ്രകോപിപ്പിച്ചു, അവരുടെ പ്രവൃത്തികൾമൂലം മോശയ്‍ക്കും ദോഷമുണ്ടായി. അവർ മോശയെ വല്ലാതെ കോപിപ്പിച്ചതിനാൽ, അദ്ദേഹം അവിവേകമായി സംസാരിച്ചു. സർവേശ്വരൻ കല്പിച്ചതുപോലെ, അവർ അന്യജനതകളെ നിഗ്രഹിച്ചില്ല. അവർ അവരോട് ഇടകലർന്നു, അവരുടെ ആചാരങ്ങൾ ശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ പൂജിച്ചു. അത് അവർക്കു കെണിയായിത്തീർന്നു. അവർ തങ്ങളുടെ പുത്രീപുത്രന്മാരെ വ്യാജദേവന്മാർക്കു ബലി കഴിച്ചു. അവർ നിഷ്കളങ്ക രക്തം ചൊരിഞ്ഞു, തങ്ങളുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ. കനാന്യവിഗ്രഹങ്ങൾക്ക് അവരെ ബലി കഴിച്ചു. രക്തപാതകംകൊണ്ടു ദേശം അശുദ്ധമായി. സ്വന്തം പ്രവൃത്തികളാൽ അവർ മലിനരായിത്തീർന്നു. അവർ തങ്ങളുടെ പ്രവൃത്തികളാൽ ദൈവത്തോട് അവിശ്വസ്തത കാണിച്ചു. സർവേശ്വരന്റെ കോപം സ്വജനത്തിനു നേരേ ജ്വലിച്ചു. അവിടുന്നു തന്റെ അവകാശമായ ജനത്തെ വെറുത്തു. അവിടുന്ന് അന്യജനതകളുടെ കൈയിൽ അവരെ ഏല്പിച്ചു. അവരുടെ വൈരികൾ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ പീഡിപ്പിച്ചു. അവർ അവർക്കു പൂർണമായി കീഴടങ്ങി. പല തവണ സർവേശ്വരൻ അവരെ വിടുവിച്ചു. എന്നിട്ടും, അവർ അവിടുത്തോടു മനഃപൂർവം മത്സരിച്ചു. തങ്ങളുടെ അകൃത്യംനിമിത്തം അവർ അധഃപതിച്ചു. എന്നിട്ടും അവരുടെ നിലവിളി കേട്ട് അവരുടെ കൊടിയ യാതന അവിടുന്നു ശ്രദ്ധിച്ചു. അവിടുത്തെ ഉടമ്പടി അവിടുന്ന് അനുസ്മരിച്ചു. അവിടുത്തെ മഹാസ്നേഹത്താൽ അവരോടു മനസ്സലിഞ്ഞു. അവരെ ബദ്ധരാക്കിയവർക്കെല്ലാം അവരോടു കനിവു തോന്നാൻ അവിടുന്നിടയാക്കി. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, ഞങ്ങളെ രക്ഷിച്ചാലും, അങ്ങയുടെ വിശുദ്ധനാമത്തിനു സ്തോത്രം അർപ്പിക്കാനും, അവിടുത്തെ പ്രകീർത്തിക്കുന്നതിൽ അഭിമാനം കൊള്ളാനും, ജനതകളുടെ ഇടയിൽനിന്നു ഞങ്ങളെ മടക്കി വരുത്തണമേ. ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ; എന്നേക്കും അവിടുന്നു പ്രകീർത്തിക്കപ്പെടട്ടെ; സർവജനങ്ങളും ആമേൻ എന്നു പറയട്ടെ. സർവേശ്വരനെ സ്തുതിക്കുവിൻ.

സങ്കീർത്തനങ്ങൾ 106:24-48 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ മനോഹരദേശത്തെ നിരസിച്ചു; അവിടുത്തെ വചനം വിശ്വസിച്ചതുമില്ല. അവർ അവരുടെ കൂടാരങ്ങളിൽവച്ച് പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് ദൈവം അവരെ മരുഭൂമിയിൽ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജനതകളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്ക് വിരോധമായി തന്‍റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽ-പെയോരിനോട് ചേർന്നു; മരിച്ചവർക്കുള്ള ബലികൾ തിന്നു. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ കർത്താവിനെ കോപിപ്പിച്ചു; പെട്ടെന്ന് അവർക്ക് ഒരു ബാധ തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റ് ശിക്ഷ നടത്തി; ബാധ നിന്നുപോകുകയും ചെയ്തു. അത് തലമുറതലമുറയായി എന്നേക്കും അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ ദൈവത്തെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. യഹോവ അവരോടു കല്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല. അവർ ദൈവമില്ലാത്തവരോട് ഇടകലർന്ന് അവരുടെ പ്രവൃത്തികൾ പഠിച്ചു. അവരുടെ വിഗ്രഹങ്ങളെ സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്ക് ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ, ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്ക് ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. ഇങ്ങനെ അവർ അവരുടെ ക്രിയകളാൽ മലിനപ്പെട്ടു, അവരുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു. അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിച്ചു; ദൈവം തന്‍റെ അവകാശത്തെ വെറുത്തു. കർത്താവ് അവരെ ജനതകളുടെ കയ്യിൽ ഏല്പിച്ചു; അവരെ വെറുത്തവർ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്ക് കീഴടങ്ങേണ്ടിവന്നു. പലപ്പോഴും കർത്താവ് അവരെ വിടുവിച്ചു; എങ്കിലും അവർ അവരുടെ ആലോചനയാൽ കർത്താവിനെ പ്രകോപിപ്പിച്ചു; അവരുടെ അകൃത്യം നിമിത്തം അധോഗതി പ്രാപിച്ചു. എന്നാൽ അവരുടെ നിലവിളികേട്ടപ്പോൾ കർത്താവ് അവരുടെ കഷ്ടത കടാക്ഷിച്ചു. ദൈവം അവർക്കുവേണ്ടി തന്‍റെ നിയമം ഓർത്തു; തന്‍റെ മഹാദയയാൽ മനസ്സുമാറ്റി. അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോട് കനിവ് തോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്യുവാനും അവിടുത്തെ സ്തുതിയിൽ പ്രശംസിക്കുവാനും ജനതകളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ. യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ.

സങ്കീർത്തനങ്ങൾ 106:24-48 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ടു അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യംചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല. അവർ ജാതികളോടു ഇടകലർന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു. അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കണിയായി തീർന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീർന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമ്മങ്ങളാൽ പരസംഗം ചെയ്തു. അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു. അവൻ അവരെ ജാതികളുടെ കയ്യിൽ ഏല്പിച്ചു; അവരെ പകെച്ചവർ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു. പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു. എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു. അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു. അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‌വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്നു ഞങ്ങളെ ശേഖരിക്കേണമേ. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.

സങ്കീർത്തനങ്ങൾ 106:24-48 സമകാലിക മലയാളവിവർത്തനം (MCV)

അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല. തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല. അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്, വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു. അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു; തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു. എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു. അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും. മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു. അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു. യഹോവ അവരോടു കൽപ്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല, എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, അത് അവർക്കൊരു കെണിയായി ഭവിച്ചു. അവർ തങ്ങളുടെ പുത്രീപുത്രന്മാരെ ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു. അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു, കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത, അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു. തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി; വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു. അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു. അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി. അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി. പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു, എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്, തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു. എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു; അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു. അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും അവരോട് കനിവുതോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ. ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും.