സങ്കീർത്തനങ്ങൾ 106:24-48

സങ്കീർത്തനങ്ങൾ 106:24-48 MALOVBSI

അവർ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല. അവർ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേൾക്കാതെയിരുന്നു. അതുകൊണ്ട് അവൻ: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവർക്കു വിരോധമായി തന്റെ കൈ ഉയർത്തി സത്യം ചെയ്തു. അനന്തരം അവർ ബാൽപെയോരിനോടു ചേർന്നു; പ്രേതങ്ങൾക്കുള്ള ബലികളെ തിന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവർക്കു തട്ടി. അപ്പോൾ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിർത്തലാകയും ചെയ്തു. അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു. മെരീബാവെള്ളത്തിങ്കലും അവർ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു. അവർ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവൻ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി. യഹോവ തങ്ങളോടു നശിപ്പിപ്പാൻ കല്പിച്ചതുപോലെ അവർ ജാതികളെ നശിപ്പിച്ചില്ല. അവർ ജാതികളോട് ഇടകലർന്ന് അവരുടെ പ്രവൃത്തികളെ പഠിച്ചു. അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവർക്കൊരു കെണിയായിത്തീർന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവർ ഭൂതങ്ങൾക്കു ബലികഴിച്ചു. അവർ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ ചൊരിഞ്ഞു; അവരെ അവർ കനാന്യവിഗ്രഹങ്ങൾക്കു ബലി കഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീർന്നു. ഇങ്ങനെ അവർ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കർമങ്ങളാൽ പരസംഗം ചെയ്തു. അതുകൊണ്ട് യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരേ ജ്വലിച്ചു; അവൻ തന്റെ അവകാശത്തെ വെറുത്തു. അവൻ അവരെ ജാതികളുടെ കൈയിൽ ഏല്പിച്ചു; അവരെ പകച്ചവർ അവരെ ഭരിച്ചു. അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു. പലപ്പോഴും അവൻ അവരെ വിടുവിച്ചു; എങ്കിലും അവർ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു. എന്നാൽ അവരുടെ നിലവിളി കേട്ടപ്പോൾ അവൻ അവരുടെ കഷ്ടതയെ കടാക്ഷിച്ചു. അവൻ അവർക്കായി തന്റെ നിയമത്തെ ഓർത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു. അവരെ ബദ്ധരാക്കി കൊണ്ടുപോയവർക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ. യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേൻ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിൻ.