യെശയ്യാവ് 51:1-8

യെശയ്യാവ് 51:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ച് അവനെ അനുഗ്രഹിച്ചു വർധിപ്പിച്ചിരിക്കുന്നു. യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകല ശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും. എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും. എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല. നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുത്. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.

യെശയ്യാവ് 51:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനെ അന്വേഷിക്കുന്നവരേ, വിമോചനം തേടുന്നവരേ, എന്റെ വചനം ശ്രദ്ധിക്കുവിൻ! നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്ക്, നിങ്ങളെ കുഴിച്ചെടുത്ത ഖനിയിലേക്ക് നോക്കുവിൻ. നിങ്ങളുടെ പിതാവായ അബ്രഹാമിനെയും നിങ്ങളെ പ്രസവിച്ച സാറായെയും നോക്കുവിൻ. അബ്രഹാം ഏകനായിരുന്നപ്പോൾ ഞാൻ അവനെ വിളിച്ച് അനുഗ്രഹിച്ചു സന്താനപുഷ്‍ടിയുള്ളവനാക്കിയല്ലോ. സർവേശ്വരൻ സീയോനെ ആശ്വസിപ്പിക്കും. അവളുടെ സകല ശൂന്യപ്രദേശങ്ങൾക്കും ആശ്വാസം നല്‌കും. അവളുടെ വിജനപ്രദേശത്തെ ഏദൻതോട്ടംപോലെയും മരുഭൂമിയെ സർവേശ്വരന്റെ പൂന്തോട്ടംപോലെയും ആക്കിത്തീർക്കും. സീയോനിൽ ആനന്ദവും ഉല്ലാസവും സ്തോത്രവും ഗാനാലാപവും ഉണ്ടാകും. എന്റെ ജനമേ കേൾക്കുവിൻ. എന്റെ ജനപദമേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുവിൻ. എന്നിൽനിന്ന് ഒരു നിയമം പുറപ്പെടും. എന്റെ നീതി ജനതകൾക്കു പ്രകാശമായിത്തീരും. ഞാൻ വേഗം വന്ന് അവരെ രക്ഷിക്കും. എന്റെ രക്ഷാപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. എന്റെ കരം ജനതകളെ ഭരിക്കും. വിദൂരദേശങ്ങൾ എനിക്കുവേണ്ടി കാത്തിരിക്കുന്നു. എന്റെ കരങ്ങളിൽ അവർ പ്രത്യാശ അർപ്പിക്കുന്നു. നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്കുയർത്തുകയും താഴെ ഭൂമിയിലേക്കു നോക്കുകയും ചെയ്യുവിൻ. ആകാശം പുകപോലെ മറഞ്ഞുപോകും, ഭൂമി വസ്ത്രംപോലെ ജീർണിച്ചുപോകും. അതിൽ നിവസിക്കുന്നവർ കൊതുകുപോലെ ചത്തൊടുങ്ങും. എന്നാൽ എന്റെ രക്ഷ എന്നേക്കും നിലനില്‌ക്കും. എന്റെ വിടുതൽ നിത്യമാണ്. നീതിയെ അറിയുന്നവരേ, എന്റെ ധർമശാസ്ത്രം ഹൃദയത്തിൽ സൂക്ഷിക്കുന്നവരേ, എന്റെ വാക്കു ശ്രദ്ധിക്കുവിൻ. മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. അവരുടെ ദൂഷണങ്ങളിൽ പരിഭ്രമിക്കുകയും അരുത്. വസ്ത്രം എന്നപോലെ കീടങ്ങളും കമ്പിളി എന്നപോലെ പുഴുവും അവരെ തിന്നൊടുക്കും. എന്നാൽ എന്റെ വിടുതൽ എന്നേക്കും ഉള്ളത്. എന്റെ രക്ഷ എല്ലാ തലമുറകൾക്കും വേണ്ടിയുള്ളതായിരിക്കും.

യെശയ്യാവ് 51:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, എന്‍റെ വാക്കു കേൾക്കുവിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പൂര്‍വ്വ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു.” യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവിടുന്ന് അതിന്‍റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും. “എന്‍റെ ജനമേ, എന്‍റെ വാക്കു കേൾക്കുവിൻ; എന്‍റെ ജനതയേ, എനിക്ക് ചെവിതരുവിൻ; ഉപദേശം എങ്കൽനിന്ന് പുറപ്പെടും; ഞാൻ എന്‍റെ ന്യായത്തെ വംശങ്ങൾക്ക് പ്രകാശമായി സ്ഥാപിക്കും. എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായംവിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; എന്‍റെ നീതിക്കു നീക്കം വരുകയുമില്ല. നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളവരേ, എന്‍റെ വാക്കു കേൾക്കുവിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കുകയും അരുത്. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.”

യെശയ്യാവ് 51:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കുന്നു. യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവൻ അതിന്റെ സകലശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്റെ നിർജ്ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും. എന്റെ ജനമേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ ജാതിയേ, എനിക്കു ചെവിതരുവിൻ; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാൻ എന്റെ ന്യായത്തെ വംശങ്ങൾക്കു പ്രകാശമായി സ്ഥാപിക്കും. എന്റെ നീതി സമീപമായിരിക്കുന്നു; എന്റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്റെ ഭുജങ്ങൾ വംശങ്ങൾക്കു ന്യായം വിധിക്കും; ദ്വീപുകൾ എനിക്കായി കാത്തിരിക്കുന്നു; എന്റെ ഭുജത്തിൽ അവർ ആശ്രയിക്കുന്നു. നിങ്ങളുടെ കണ്ണു ആകാശത്തിലേക്കു ഉയർത്തുവിൻ; താഴെ ഭൂമിയെ നോക്കുവിൻ; ആകാശം പുകപോലെ പോയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികൾ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്റെ രക്ഷ എന്നേക്കും ഇരിക്കും; എന്റെ നീതിക്കു നീക്കം വരികയുമില്ല. നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുതു; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുതു. പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്റെ നീതി ശാശ്വതമായും എന്റെ രക്ഷ തലമുറതലമുറയായും ഇരിക്കും.

യെശയ്യാവ് 51:1-8 സമകാലിക മലയാളവിവർത്തനം (MCV)

“നീതിയെ പിൻതുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക; നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക. ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ ആശ്വസിപ്പിക്കും, അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും; അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും. ആനന്ദവും ആഹ്ലാദവും സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും. “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും. എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും. നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, താഴേ ഭൂമിയെ നോക്കുക. ആകാശം പുകപോലെ അപ്രത്യക്ഷമാകും, ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, എന്റെ നീതി നീങ്ങിപ്പോകുകയുമില്ല. “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ, എന്റെ വാക്കു കേൾക്കുക: കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്. പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും. എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത് എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”