ROM 16
16
പൗലൊസിന്റെ അഭിവാദനങ്ങൾ
1നമ്മുടെ സഹോദരിയും കെംക്രയാ സഭയുടെ സേവികയുമായ ഫേബയ്‍ക്കുവേണ്ടി ഞാൻ നിങ്ങൾക്ക് എഴുതുന്നു. 2ദൈവത്തിന്റെ വിശുദ്ധജനത്തിന് ഉചിതമായവിധം കർത്താവിന്റെ നാമത്തിൽ അവളെ കൈക്കൊള്ളുകയും അവൾക്കു നിങ്ങളിൽനിന്ന് ആവശ്യമുള്ള സഹായം നല്‌കുകയും ചെയ്യണം; അവൾ അനേകം ആളുകളുടെയും എന്റെയും ഒരു നല്ല സഹായികയാണ്.
3ക്രിസ്തുയേശുവിന്റെ സേവനത്തിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കില്ലയ്‍ക്കും അക്വിലായ്‍ക്കും എന്റെ അഭിവാദനങ്ങൾ! 4എനിക്കുവേണ്ടി തങ്ങളുടെ ജീവൻ അപകടത്തിലാക്കിയവരാണവർ. ഞാൻ അവരോടു കൃതജ്ഞനാണ്-ഞാൻ മാത്രമല്ല, എല്ലാ വിജാതീയ സഭകളും.
5അവരുടെ വീട്ടിൽ ചേർന്നുവരുന്ന സഭയ്‍ക്കും, ഏഷ്യയുടെ പ്രദേശത്ത് ആദ്യമായി ക്രിസ്തുവിൽ വിശ്വസിച്ച ആളും എന്റെ ഉറ്റ സുഹൃത്തുമായ എപ്പൈനത്തൊസിനും വന്ദനം. 6നിങ്ങൾക്കുവേണ്ടി കഠിനമായി അധ്വാനിച്ച മറിയമിനും അഭിവാദനങ്ങൾ! 7എന്റെ കൂടെ തടവിൽ കിടന്നവരും എന്റെ സ്വജാതീയരുമായ അന്ത്രൊനിക്കൊസിനും യൂനിയായ്‍ക്കും വന്ദനം. അവർ അപ്പോസ്തോലന്മാരുടെ ഇടയിൽ പ്രസിദ്ധരും എന്നെക്കാൾ മുമ്പുതന്നെ ക്രിസ്തുവിൽ വിശ്വസിച്ചവരുമാണ്.
8ക്രിസ്തുവുമായുള്ള ഐക്യബന്ധത്തിൽ എനിക്ക് ഏറ്റവും പ്രിയങ്കരനായ അംപ്ലിയാത്തൊസിനും വന്ദനം. 9ക്രിസ്തുവിന്റെ സേവനത്തിൽ നമ്മുടെ സഹപ്രവർത്തകനായ ഉർബ്ബാനൊസിനും എന്റെ പ്രിയപ്പെട്ട സ്നേഹിതനായ സ്താക്കുവിനും വന്ദനം. 10ക്രിസ്തുവിനോടുള്ള ഭക്തിയിൽ സുസമ്മതനായ അപ്പെലേസിനും വന്ദനം. അരിസ്തൊബൂലൊസിന്റെ കുടുംബത്തിലുള്ളവർക്കും എന്റെ അഭിവാദനങ്ങൾ. 11എന്റെ സ്വജാതീയനായ ഹെരോദിയോനും വന്ദനം. നർക്കിസ്സൊസ്സിന്റെ കുടുംബത്തിൽപ്പെട്ട ക്രൈസ്തവ സഹോദരന്മാർക്കും വന്ദനം. 12കർത്തൃശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ത്രുഫൈനെക്കും ത്രുഫൊസെക്കും വന്ദനം. കർത്താവിനുവേണ്ടി വളരെയധികം പ്രയത്നിച്ചവളായ പ്രിയപ്പെട്ട പെർസിസിനും വന്ദനം. 13കർത്തൃശുശ്രൂഷയിൽ പ്രമുഖ പ്രവർത്തകനായ രൂഫൊസിനും, സ്വന്തം മകനെപ്പോലെ എന്നോട് എപ്പോഴും പെരുമാറിയിട്ടുള്ള അയാളുടെ അമ്മയ്‍ക്കും അഭിവാദനങ്ങൾ. 14അസുംക്രിതൊസിനും പ്ലെഗോനും ഫെർമ്മോസിനും പത്രൊബാസിനും ഹെർമ്മാസിനും കൂടെയുള്ള സഹോദരന്മാർക്കും എന്റെ അഭിവാദനങ്ങൾ. 15ഫിലൊലൊഗൊസിനും യൂലിയെയ്‍ക്കും നെരെയുസിനും അയാളുടെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടിയുള്ള സകല വിശ്വാസികൾക്കും വന്ദനം.
16സൗഹൃദ ചുംബനത്താൽ അന്യോന്യം വന്ദനം ചെയ്യുക. ക്രിസ്തുവിന്റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
സമാപന നിർദേശങ്ങൾ
17സഹോദരരേ, നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ഉപദേശത്തിനു വിപരീതമായി അഭിപ്രായഭിന്നതകൾ ഉണ്ടാക്കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അവരിൽനിന്ന് ഒഴിഞ്ഞു മാറിക്കൊള്ളണം. 18അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല തങ്ങളുടെ ഉദരത്തെയത്രേ സേവിക്കുന്നത്. ചക്കരവാക്കുകൊണ്ടും മുഖസ്തുതികൊണ്ടും അവർ നിഷ്കളങ്കരെ വഞ്ചിക്കുന്നു. 19നിങ്ങൾക്കു സുവിശേഷത്തോടുള്ള കൂറും അനുസരണയും എല്ലാവരും അറിഞ്ഞിരിക്കുന്നു. തന്മൂലം നിങ്ങളെപ്രതി ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ നന്മയെ സംബന്ധിച്ചിടത്തോളം അറിവുള്ളവരും, തിന്മയെ സംബന്ധിച്ചിടത്തോളം നിഷ്കളങ്കരും ആയിരിക്കണമെന്നത്രേ ഞാൻ ആഗ്രഹിക്കുന്നത്. 20സമാധാനത്തിന്റെ ഉറവിടമായ ദൈവം, സാത്താനെ ശീഘ്രം നിങ്ങളുടെ കാല്‌ക്കീഴിൽ അമർത്തി ഞെരിച്ചുകളയും.
# 16:20 ചില കൈയെഴുത്തു പ്രതികളിൽ ‘നമ്മുടെ കർത്താവായ.........ഇരിക്കുമാറാകട്ടെ’ എന്ന വാചകം കാണുന്നില്ല. നമ്മുടെ കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
21എന്റെ സഹപ്രവർത്തകനായ തിമൊഥെയോസും എന്റെ സ്വജാതീയരായ ലൂക്യൊസും, യാസോനും, സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
22ഈ കത്തെഴുതിയ തെർതൊസും ഒരു സഹവിശ്വാസി എന്ന നിലയിൽ നിങ്ങളെ അഭിവാദനം ചെയ്യുന്നു.
23എന്റെയും സഭ മുഴുവന്റെയും ആതിഥേയനായ ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും, നമ്മുടെ സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ഉപസംഹാര പ്രാർഥന
24-25 # 16:24-25 ചില കൈയെഴുത്തു പ്രതികളിൽ ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടി ഉണ്ടായിരിക്കട്ടെ; ആമേൻ’ എന്നാണ് വാക്യം 24. മറ്റു ചിലതിൽ ഈ വാചകം വാക്യം 27നുശേഷം ചേർത്തിരിക്കുന്നു. നമുക്കു ദൈവത്തെ പ്രകീർത്തിക്കാം! കഴിഞ്ഞുപോയ യുഗങ്ങളിൽ മറഞ്ഞിരുന്ന നിഗൂഢസത്യത്തിന്റെ വെളിപാടനുസരിച്ചും ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അഥവാ യേശുക്രിസ്തുവിനെ സംബന്ധിച്ച സന്ദേശം അനുസരിച്ചുള്ള നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങളെ ഉറപ്പിച്ചു നിറുത്തുവാൻ കഴിയുന്ന ദൈവത്തിനു സ്തോത്രം.#16:24-27 ഈ മൂന്നു വാക്യങ്ങൾ വിവിധ കൈയെഴുത്തു പ്രതികളിൽ വിവിധ സ്ഥാനങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചിലതിൽ 14:23 നു ശേഷം മാത്രവും, മറ്റു ചിലതിൽ 15:23 നു ശേഷം മാത്രവും; എന്നാൽ വേറെ ചിലതിൽ രണ്ടു സ്ഥാനങ്ങളിൽ ചേർത്തിട്ടുള്ളതായി കാണാം. ഒന്ന്, 14:23 നു ശേഷവും, രണ്ട്, 16:25 നു ശേഷവും. 26ആ സത്യം പ്രവാചകന്മാരുടെ എഴുത്തുകളിൽകൂടി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു; എല്ലാവരും വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതിന് നിത്യനായ സർവേശ്വരന്റെ ആജ്ഞയാൽ അത് എല്ലാ ജനതകൾക്കും പ്രസിദ്ധമാക്കി.
27ഏകനും സർവജ്ഞനുമായ ദൈവത്തിന് യേശുക്രിസ്തുവിൽകൂടി എന്നെന്നേക്കും മഹത്ത്വമുണ്ടാകട്ടെ! ആമേൻ.
المحددات الحالية:
ROM 16: malclBSI
تمييز النص
نسخ
قارن
شارك
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.