സദൃശവാക്യങ്ങൾ 12:13-28
സദൃശവാക്യങ്ങൾ 12:13-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ട്; നീതിമാനോ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോരും. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവനു കിട്ടും. ഭോഷനു തന്റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു. ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസ്സാക്ഷിയോ വഞ്ചന അറിയിക്കുന്നു. വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ട്. നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർഥംകൊണ്ടു നിറയും. വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്കു വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവരോ അവനു പ്രസാദം. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്തം പ്രസിദ്ധമാക്കുന്നു. ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും. മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ കൂട്ടുകാരനു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യനു വിലയേറിയ സമ്പത്താകുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
സദൃശവാക്യങ്ങൾ 12:13-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദുഷ്ടൻ തന്റെ വാക്കുകളാൽത്തന്നെ കെണിയിൽ അകപ്പെടുന്നു, നീതിമാൻ കഷ്ടതയിൽനിന്നു രക്ഷപെടുന്നു. ഒരുവന് തന്റെ വാക്കുകൾക്ക് അർഹമായ നന്മ ലഭിക്കുന്നു, തന്റെ അധ്വാനത്തിനു തക്ക ഫലം അവനു കിട്ടുന്നു. ഭോഷന്റെ ദൃഷ്‍ടിയിൽ തന്റെ വഴി നേരെയുള്ളതാണ്, എന്നാൽ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു. ഭോഷൻ നീരസം തൽക്ഷണം പ്രകടിപ്പിക്കുന്നു; എന്നാൽ വിവേകി അന്യരുടെ നിന്ദ അവഗണിക്കുന്നു. സത്യം പറയുന്നവൻ നീതി വെളിപ്പെടുത്തുന്നു, എന്നാൽ കള്ളസ്സാക്ഷി വ്യാജം പ്രസ്താവിക്കുന്നു. ഒരുവന്റെ അവിവേകവാക്കുകൾ വാളെന്നപോലെ തുളച്ചു കയറാം, ജ്ഞാനിയുടെ വാക്കുകൾ മുറിവുണക്കുന്നു. സത്യസന്ധമായ വചസ്സുകൾ എന്നേക്കും നിലനില്‌ക്കും, വ്യാജവാക്കുകളോ ക്ഷണികമത്രേ. ദുരുപായം നടത്തുന്നവരുടെ ഹൃദയത്തിൽ വഞ്ചനയുണ്ട്; നന്മ നിരൂപിക്കുന്നവർ സന്തോഷിക്കുന്നു. നീതിമാന് അനർഥം ഒന്നും ഉണ്ടാകയില്ല; അനർഥം ദുഷ്ടന്മാരെ വിട്ടുമാറുന്നില്ല. വ്യാജം പറയുന്നവരെ സർവേശ്വരൻ വെറുക്കുന്നു; സത്യം പ്രവർത്തിക്കുന്നവരിൽ അവിടുന്നു പ്രസാദിക്കുന്നു. വിവേകി അറിവ് അടക്കിവയ്‍ക്കുന്നു; ഭോഷന്മാർ വിഡ്ഢിത്തം വിളിച്ചുപറയുന്നു. അധ്വാനശീലൻ അധികാരം നടത്തും; അലസൻ അടിമവേലയ്‍ക്ക് നിർബന്ധിതനാകും. ഉത്കണ്ഠയാൽ മനസ്സ് ഇടിയുന്നു; നല്ലവാക്ക് മനസ്സിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുന്നു; ദുഷ്ടന്മാർ നേർവഴി വിട്ടുനടക്കുന്നു. അലസൻ ഇര തേടിപ്പിടിക്കുന്നില്ല; ഉത്സാഹശീലൻ വിലയേറിയ സമ്പാദ്യം ഉണ്ടാക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, എന്നാൽ തെറ്റായ വഴി മരണത്തിലേക്കു നയിക്കുന്നു.
സദൃശവാക്യങ്ങൾ 12:13-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടൻ തന്‍റെ അധരങ്ങളുടെ ലംഘനത്താൽ വല്ലാത്ത കെണിയിൽപ്പെടും; നീതിമാൻ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോകും. തന്‍റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ച് തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന് പ്രതിഫലം കിട്ടും. ഭോഷന് തന്‍റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനി ആലോചന കേട്ടു അനുസരിക്കുന്നു. ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ ക്ഷണികമത്രേ. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്. നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയം ഭോഷത്തം പ്രസിദ്ധമാക്കുന്നു. ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. മനോവ്യസനം നിമിത്തം മനുഷ്യന്‍റെ മനസ്സ് ക്ഷീണിക്കുന്നു; ഒരു നല്ലവാക്ക് അതിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ കൂട്ടുകാരന് വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന് വിലയേറിയ സമ്പത്താകുന്നു. നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്; അതിന്റെ പാതയിൽ മരണം ഇല്ല.
സദൃശവാക്യങ്ങൾ 12:13-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കണിയുണ്ടു; നീതിമാനോ കഷ്ടത്തിൽനിന്നു ഒഴിഞ്ഞുപോരും. തന്റെ വായുടെ ഫലത്താൽ മനുഷ്യൻ നന്മ അനുഭവിച്ചു തൃപ്തനാകും; തന്റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവന്നു കിട്ടും. ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു. ഭോഷന്റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവെക്കുന്നു. സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം. സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു. ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവു ഉണ്ടു; സമാധാനം ആലോചിക്കുന്നവർക്കോ സന്തോഷം ഉണ്ടു. നീതിമാന്നു ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനർത്ഥംകൊണ്ടു നിറയും. വ്യാജമുള്ള അധരങ്ങൾ യഹോവെക്കു വെറുപ്പു; സത്യം പ്രവർത്തിക്കുന്നവരോ അവന്നു പ്രസാദം. വിവേകമുള്ള മനുഷ്യൻ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്വം പ്രസിദ്ധമാക്കുന്നു. ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലെക്കു പോകേണ്ടിവരും. മനോവ്യസനം ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു. നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു. മടിയൻ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യന്നു വിലയേറിയ സമ്പത്താകുന്നു. നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ടു; അതിന്റെ പാതയിൽ മരണം ഇല്ല.
സദൃശവാക്യങ്ങൾ 12:13-28 സമകാലിക മലയാളവിവർത്തനം (MCV)
ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു, എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു. തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും, അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു. ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു. ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു. സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു, എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു. വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു. സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്. ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്. നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും. കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്. വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു. സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും. ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു. നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു. അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല, എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, ആ വഴിയിൽ അമർത്യതയുമുണ്ട്.