സദൃശവാക്യങ്ങൾ 12:13-28

സദൃശവാക്യങ്ങൾ 12:13-28 MCV

ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു, എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു. തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും, അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു. ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു. ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു. സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു, എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു. വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു. സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്. ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്. നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും. കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്. വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു. സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും. ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു. നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു. അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല, എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു. നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, ആ വഴിയിൽ അമർത്യതയുമുണ്ട്.