പുറപ്പാട് 35:21-29

പുറപ്പാട് 35:21-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താൽപര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടുവന്നു. വെള്ളിയും താമ്രവും വഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാ പണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതു കൊണ്ടുവന്നു. സാമർഥ്യമുള്ള സ്ത്രീകളൊക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. സാമർഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകളൊക്കെയും കോലാട്ടുരോമം നൂറ്റു. പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗവും എണ്ണയും കൊണ്ടുവന്നു. മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനം കൊണ്ടുവന്നു.

പുറപ്പാട് 35:21-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആന്തരിക പ്രേരണയും ഉദാരമനസ്സും ഉണ്ടായിരുന്ന എല്ലാവരും തിരുസാന്നിധ്യകൂടാരത്തിനും അവിടത്തെ ശുശ്രൂഷയ്‍ക്കും ആവശ്യമായ ഉപകരണങ്ങളും വിശുദ്ധവസ്ത്രങ്ങളും സർവേശ്വരനു വഴിപാടായി കൊണ്ടുവന്നു. വഴിപാടർപ്പിക്കണമെന്നു പ്രചോദനമുണ്ടായ പുരുഷന്മാരും സ്‍ത്രീകളും അവരുടെ സൂചിപ്പതക്കങ്ങളും കമ്മലുകളും മോതിരങ്ങളും മാലകളും മറ്റു സർവവിധ സ്വർണാഭരണങ്ങളും അർപ്പിച്ചു. നീല, ധൂമ്രം, കടുംചുവപ്പു നൂലുകളും ആട്ടുരോമംകൊണ്ടുള്ള വസ്ത്രങ്ങളും ആട്ടുകൊറ്റന്റെ ചുവപ്പിച്ച തോലും കോലാടിന്റെ തോലും കൈവശമുള്ളവർ കൊണ്ടുവന്നു. വെള്ളിയോ ഓടോ കൊടുക്കാൻ കഴിവുള്ളവർ വഴിപാടായി അവ അർപ്പിച്ചു. വിശുദ്ധകൂടാരത്തിലെ ഏതെങ്കിലും പണിക്ക് ഉപയോഗിക്കാവുന്ന കരുവേലകത്തടി ഉണ്ടായിരുന്നവർ അവയും കൊണ്ടുവന്നു. നൂൽ നൂല്‌ക്കാൻ വിരുതുള്ള സ്‍ത്രീകൾ നീല, ധൂമ്രം, കടുംചുവപ്പു നൂലുകൾ സമർപ്പിച്ചു. ഉദാരമനസ്സും വൈദഗ്ദ്ധ്യവും ഉള്ള സ്‍ത്രീകൾ കോലാട്ടുരോമംകൊണ്ടു നൂൽ നൂറ്റെടുത്തു. ജനപ്രമാണിമാർ ഏഫോദിലും മാർച്ചട്ടയിലും പതിക്കാനുള്ള ഗോമേദകക്കല്ലും മറ്റു രത്നങ്ങളും വിളക്കു കത്തിക്കുന്നതിനും അഭിഷേകതൈലത്തിനും ധൂപക്കൂടിനും ആവശ്യമായ എണ്ണയും സുഗന്ധവർഗങ്ങളും കൊണ്ടുവന്നു. അങ്ങനെ ഇസ്രായേലിലെ സ്‍ത്രീപുരുഷന്മാർ സർവേശ്വരൻ മോശയോടു കല്പിച്ച കാര്യങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സകല വസ്തുക്കളും സർവേശ്വരനു വഴിപാടായി സ്വമേധയാ അർപ്പിച്ചു.

പുറപ്പാട് 35:21-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താത്പര്യവും തോന്നിയവർ എല്ലാം സമാഗമനകൂടാരത്തിന്‍റെ പ്രവൃത്തിയ്ക്കും അതിന്‍റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്ക് പൊൻവഴിപാട് കൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അത് കൊണ്ടു വന്നു. വെള്ളിയും താമ്രവും വഴിപാടുകൊടുക്കുവാൻ നിശ്ചയിച്ചവരെല്ലാം യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു. സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം തങ്ങളുടെ കൈകൊണ്ട് നെയ്തെടുത്ത നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. ഹൃദയത്തിൽ ഉത്സാഹം തോന്നിയ സാമർത്ഥ്യമുള്ള സ്ത്രീകൾ എല്ലാം കോലാട്ടുരോമം കൊണ്ടു നൂലുണ്ടാക്കി. പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ട കല്ലുകളും ഗോമേദകക്കല്ലുകളും വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു. മോശെമുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകലപുരുഷന്മാരും സ്ത്രീകളും യഹോവയ്ക്ക് സ്വമേധാദാനം കൊണ്ടുവന്നു.

പുറപ്പാട് 35:21-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു. പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധപൊന്നാഭരണങ്ങളും കൊണ്ടുവന്നു. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടു വന്നു. വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു. സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു. പ്രമാണികൾ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധധൂപത്തിന്നുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു. മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവെക്കു സ്വമേധാദാനം കൊണ്ടുവന്നു.

പുറപ്പാട് 35:21-29 സമകാലിക മലയാളവിവർത്തനം (MCV)

സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു. ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വർണം വഴിപാടായി കൊണ്ടുവന്നു: വള, കുണുക്ക്, മോതിരം, മാല മുതലായ സ്വർണാഭരണങ്ങൾ ഉയർത്തി ഒരു വിശിഷ്ടയാഗമായി കൊണ്ടുവന്നു. നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ എന്നിവ കൈവശമുള്ളവർ അവ കൊണ്ടുവന്നു. വെള്ളിയും വെങ്കലവും യഹോവയ്ക്കു വഴിപാടായി നൽകാൻ മനസ്സുള്ളവർ അതു കൊണ്ടുവന്നു, ഏതെങ്കിലും പണിക്കുതകത്തക്കവണ്ണം ഖദിരമരം കൈവശമുള്ളവർ അതും കൊണ്ടുവന്നു. വിദഗ്ദ്ധകളായ സ്ത്രീകൾ സ്വന്തം കൈകൊണ്ടു നെയ്തെടുത്ത നീലനൂലും ഊതനൂലും ചെമപ്പുനൂലും മൃദുലചണനൂലും കൊണ്ടുവന്നു. വിദഗ്ദ്ധകളും ഉത്സാഹികളുമായ സ്ത്രീകൾ കോലാട്ടുരോമം നെയ്തെടുത്തു. ഏഫോദിനും നിർണയപ്പതക്കത്തിനും പതിക്കേണ്ടുന്ന മറ്റുരത്നങ്ങളും ഗോമേദകക്കല്ലുകളും പ്രമാണികൾ കൊണ്ടുവന്നു. കൂടാതെ, വെളിച്ചത്തിനുള്ള ഒലിവെണ്ണയും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമുള്ള പരിമളവർഗവും അവർ കൊണ്ടുവന്നു. യഹോവ മോശമുഖാന്തരം കൽപ്പിച്ച സകലപ്രവൃത്തികൾക്കും ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു.