ന്യായാ. 7:13-25

ന്യായാ. 7:13-25 IRVMAL

ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു യവത്തപ്പം അപ്രതീക്ഷിതമായി മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടു വന്ന് കൂടാരംവരെ എത്തി അതിനെ തള്ളി മറിച്ചിട്ടു അങ്ങനെ കൂടാരം വീണുകിടന്നു” എന്നു പറഞ്ഞു. അതിന് മറ്റവൻ: “ഇത് യിസ്രയേല്യൻ യോവാശിന്‍റെ മകനായ ഗിദെയോന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെ ഒക്കെയും അവന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു ഉത്തരം പറഞ്ഞു. ഗിദെയോൻ സ്വപ്നവും അർഥവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. യിസ്രായേലിന്‍റെ പാളയത്തിൽ മടങ്ങിച്ചെന്നു: “എഴുന്നേല്പിൻ, യഹോവ മിദ്യാന്‍റെ പാളയത്തെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്‍റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. അനന്തരം അവരോടു പറഞ്ഞത്: “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്‌വിൻ; പാളയത്തിന്‍റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്‍റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്നു ആർക്കുവിൻ.” മദ്ധ്യയാമത്തിന്‍റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്‍റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു. ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്ന് ആർത്തു. അവർ പാളയത്തിന്‍റെ ചുറ്റും ഓരോരുത്തൻ താന്താന്‍റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാൾ താന്താന്‍റെ കൂട്ടുകാരന്‍റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി. യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു. ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലായിടവും ദൂതന്മാരെ അയച്ചു: “മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാ വരെയും യോർദ്ദാൻ വരെയും ഉള്ള ജലസ്രോതസ്സുകൾ അവർക്ക് മുമ്പെ കൈവശമാക്കിക്കൊൾവിൻ” എന്നു പറയിച്ചു. അങ്ങനെ തന്നെ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാ വരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി. ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ച്, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വച്ചു കൊന്നിട്ട്, മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്‍റെയും സേബിന്‍റെയും തല യോർദ്ദാനക്കരെ ഗിദെയോന്‍റെ അടുക്കൽ കൊണ്ടുവന്നു.