RORELTUTE 7:13-25

RORELTUTE 7:13-25 MALCLBSI

ഗിദെയോൻ അവരുടെ പാളയത്തിൽ ചെന്നപ്പോൾ ഒരാൾ താൻ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാൾ പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു ബാർലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.” അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രൻ ഗിദെയോന്റെ വാൾ തന്നെയാണ്; മറ്റൊന്നുമായിരിക്കാൻ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സർവസൈന്യത്തെയും ഗിദെയോന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.” ഗിദെയോൻ സ്വപ്നവും അതിന്റെ വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. അയാൾ ഇസ്രായേൽപാളയത്തിൽ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാൻ സൈന്യത്തിന്റെമേൽ സർവേശ്വരൻ നിങ്ങൾക്കു വിജയം നല്‌കാൻ പോകുകയാണ്.” പിന്നീട് ഗിദെയോൻ കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവർക്കോരോരുത്തർക്കും കൊടുത്തു അവരോടു പറഞ്ഞു: “ഞാൻ ചെയ്യുന്നതു നിങ്ങൾ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്റെ സമീപത്തു ചെല്ലുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. ഞാനും എന്റെ കൂടെയുള്ളവരും കാഹളമൂതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സർവേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തിൽ വിളിച്ചുപറയുകയും വേണം.” പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവൽക്കാരെ മാറ്റിയ ഉടൻ, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയിൽ പന്തവും വലതു കൈയിൽ കാഹളവും പിടിച്ചുകൊണ്ട് ‘സർവേശ്വരനും ഗിദെയോനും വേണ്ടി ഒരു വാൾ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അവരിൽ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോൾതന്നെ മിദ്യാന്യർ നിലവിളിച്ചുകൊണ്ടു പാളയത്തിൽനിന്ന് ഓടിപ്പോയി. മുന്നൂറു പേർ കാഹളം ഊതിയപ്പോൾ പാളയത്തിലുള്ളവർ അന്യോന്യം ആക്രമിക്കുന്നതിനു സർവേശ്വരൻ ഇടയാക്കി. അവർ സെരേരായ്‍ക്കുള്ള വഴിയിൽ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേൽ-മെഹോലായുടെ അതിർത്തിവരെയും ഓടി. നഫ്താലി, ആശേർ, മനശ്ശെ എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; ഇസ്രായേല്യർ മിദ്യാന്യരെ പിന്തുടർന്നു. എഫ്രയീംമലനാട്ടിലെല്ലാം ഗിദെയോൻ ദൂതന്മാരെ അയച്ചു; “ഇറങ്ങി വന്നു മിദ്യാന്യരോടു യുദ്ധം ചെയ്യുക; അവർ കടന്നുപോകുന്നതിനു മുമ്പ് ബേത്ത്- ബാരാ വരെയുള്ള നീരുറവുകളും യോർദ്ദാൻനദിയും കൈവശമാക്കുക” എന്ന് ആ ദൂതന്മാർ പറഞ്ഞു. എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള നീരുറവുകളും യോർദ്ദാൻനദിയും കൈവശപ്പെടുത്തി. ഓരേബ്, സേബ് എന്നീ മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു; ഓരേബിനെ ഓരേബ്പാറയിൽവച്ചും സേബിനെ സേബ്മുന്തിരിച്ചക്കിനടുത്തുവച്ചും കൊന്നു; പിന്നീട് അവർ മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

RORELTUTE 7 വായിക്കുക