ROM മുഖവുര
മുഖവുര
സ്പെയിനിൽ പോകുമ്പോൾ റോമും സന്ദർശിക്കണമെന്നു പൗലൊസ് ആഗ്രഹിച്ചു. അതിനു പശ്ചാത്തലം ഒരുക്കുന്നതിനും റോമിലെ ക്രിസ്ത്യാനികളുടെ ആത്മീയജീവിതത്തിനു കെട്ടുറപ്പുവരുത്തുന്നതിനും വേണ്ടിയാണ് ഈ കത്തെഴുതുന്നത് (15:24).
എ.ഡി. 58 ൽ കൊരിന്തിൽവച്ച് ഈ കത്തെഴുതി എന്നാണു കരുതപ്പെടുന്നത്.
ക്രിസ്തീയ വിശ്വാസവും പ്രായോഗികജീവിതത്തിൽ അതിനു നല്‌കപ്പെടുന്ന വിവക്ഷയും എന്താണെന്ന് പൗലൊസ് ഈ ലേഖനത്തിൽ വിശകലനം ചെയ്യുന്നു. ഈ കത്തിന്റെ സാരാംശം എന്താണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട് (1:16-17).
റോമിലെ സഭയെ അഭിവാദനം ചെയ്തശേഷം, തന്റെ പ്രാർഥനകളിൽ അവരെ അനുസ്യൂതം അനുസ്മരിക്കുന്നുണ്ടെന്നുള്ള വസ്തുത അദ്ദേഹം അവരെ അറിയിക്കുന്നു (1:9). പിന്നീട് ഈ കത്തിലെ മുഖ്യപ്രമേയത്തിലേക്കു കടക്കുന്നു.
മനുഷ്യരെ ദൈവത്തോടു രഞ്ജിപ്പിക്കുന്ന രക്ഷാപ്രവർത്തനം വെളിപ്പെടുന്നത് സുവിശേഷത്തിലാണ്. അത് ആദ്യന്തം വിശ്വാസത്താൽ ആണെന്നുള്ളതാണ് ഈ കത്തിന്റെ സാരാംശം.
അധ്യായം 1 വാക്യം 17 നോക്കുക.
യെഹൂദന്മാരും വിജാതീയരുമുൾപ്പെട്ട സർവമനുഷ്യരാശിയും കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവത്തോടു രഞ്ജിപ്പിക്കപ്പെടേണ്ടത് ആവശ്യമാണ്. എന്തെന്നാൽ എല്ലാവരും ഒരുപോലെ പാപത്തിന് അധീനരാണ് എന്നു പൗലൊസ് സമർഥിക്കുന്നു.
മാനവസമൂഹത്തെ യെഹൂദരെന്നും വിജാതീയരെന്നും രണ്ടായി തരം തിരിച്ചുകൊണ്ടാണ് പൗലൊസ് തന്റെ പ്രമേയം അവതരിപ്പിക്കുന്നത്. രക്ഷയുടെ സന്ദേശം ഇരുകൂട്ടർക്കും ഒരുപോലെ ‘ദൈവശക്തിയായി’ത്തീരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ദൈവത്തോടുള്ള പുതിയബന്ധത്തിന്റെ ഫലമായി ക്രിസ്തുവിനോട് ഏകീഭവിച്ചു നയിക്കുന്ന അഭിനവജീവിതത്തെപ്പറ്റി പൗലൊസ് പിന്നീടു വർണിക്കുന്നു. ദൈവത്തോടുള്ള പുതിയ ബന്ധത്തിൽ ആകുന്നവർ പാപത്തിന്റെയും മരണത്തിന്റെയും യെഹൂദധർമശാസ്ത്രത്തിന്റെയും ശക്തിയിൽനിന്നു സ്വതന്ത്രരാക്കപ്പെടുന്നു.
അഞ്ചുമുതൽ എട്ടുവരെയുള്ള അധ്യായങ്ങളിൽ ദൈവത്തിന്റെ നിയമസംഹിതയുടെ ഉദ്ദേശ്യത്തെപ്പറ്റിയും വിശ്വാസിയുടെ ജീവിതത്തിൽ ദൈവാത്മാവിനുള്ള അധികാരത്തെക്കുറിച്ചും പറയുന്നു. യേശുക്രിസ്തുവിനെ യെഹൂദന്മാർ തിരസ്കരിച്ചത് ദൈവത്തിന്റെ ആത്യന്തിക പദ്ധതിയിലുൾപ്പെടുന്നു എന്നും പൗലൊസ് സ്ഥാപിക്കുന്നു (9-11). എന്തെന്നാൽ യേശുക്രിസ്തുവിൽക്കൂടി ദൈവത്തിന്റെ കൃപയിലേക്ക് സർവമനുഷ്യരാശിയെയും കൊണ്ടുവരുന്നതിന് അതാവശ്യമായിരുന്നു എന്നാണു പൗലൊസ് സമർഥിക്കുന്നത്.
അവസാനമായി ക്രിസ്തീയജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കുന്നു. മറ്റുള്ളവരോടുള്ള ബന്ധത്തിൽ സ്നേഹത്തിന്റെ മാർഗം സ്വീകരിക്കേണ്ടതിനെക്കുറിച്ച് (12) അദ്ദേഹം ഊന്നിപ്പറയുന്നു.
പ്രതിപാദ്യക്രമം
മുഖവുരയും മുഖ്യപ്രമേയവും 1:1-17
രക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത 1:18-3:20
രക്ഷയ്‍ക്കുള്ള ദൈവത്തിന്റെ മാർഗം 3:21-4:25
ക്രിസ്തുവിലുള്ള പുതിയജീവിതം 5:1-8:39
ഇസ്രായേൽ ദൈവത്തിന്റെ പദ്ധതിയിൽ 9:1-11:36
ക്രിസ്തീയ സ്വഭാവം 12:1-15:13
ഉപസംഹാരം 15:14-16:27
المحددات الحالية:
ROM മുഖവുര: malclBSI
تمييز النص
نسخ
قارن
شارك
هل تريد حفظ أبرز أعمالك على جميع أجهزتك؟ قم بالتسجيل أو تسجيل الدخول
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.