മീഖാ 6

6
യിസ്രായേലിനു വിരോധമായി യഹോവയുടെ വ്യവഹാരം
1യഹോവ അരുളിച്ചെയ്യുന്നത് കേൾക്കുവിൻ;
“നീ എഴുന്നേറ്റ് പർവ്വതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക;
കുന്നുകൾ നിന്‍റെ വാക്ക് കേൾക്കട്ടെ.”
2പർവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ,
യഹോവയുടെ വ്യവഹാരം കേൾക്കുവിൻ!
യഹോവയ്ക്ക് തന്‍റെ ജനത്തോട്
ഒരു വ്യവഹാരം ഉണ്ട്;
അവിടുന്ന് യിസ്രായേലിനോട് വാദിക്കും.
3“എന്‍റെ ജനമേ, ഞാൻ നിന്നോട് എന്ത് ചെയ്തു?
എന്തിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു?
എനിക്ക് വിരോധമായി സാക്ഷീകരിക്കുക.
4ഞാൻ നിന്നെ മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച്,
അടിമവീട്ടിൽനിന്ന് നിന്നെ വീണ്ടെടുത്ത്,
മോശെയെയും അഹരോനെയും മിര്യാമിനെയും
നിന്‍റെ മുമ്പിൽ അയച്ചു.
5എന്‍റെ ജനമേ, നിങ്ങൾ യഹോവയുടെ
നീതിപ്രവൃത്തികളെ അറിയേണ്ടതിന്,
മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും,
ബെയോരിന്‍റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും,
ശിത്തീം#6:5 ശിത്തീം ശിത്തീം യോര്‍ദ്ദാന്റെ കിഴക്ക് ഭാഗത്തുള്ള അവസാനത്തെ യിസ്രായേല്യ പാളയമായിരുന്നു. മുതൽ ഗില്ഗാൽ#6:5 ഗില്ഗാൽ ഗില്ഗാല്‍ വാഗ്ദത്തദേശത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള ആദ്യത്തെ യിസ്രായേല്യ പാളയമായിരുന്നു. വരെ സംഭവിച്ചതും ഓർക്കുക.”
6യഹോവയുടെ സന്നിധിയിൽ ചെന്നു,
അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടതിന്
ഞാൻ എന്താണ് കൊണ്ടുവരേണ്ടത്?
ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സ്
പ്രായമുള്ള കാളക്കിടാക്കളോടും കൂടി
അവിടുത്തെ സന്നിധിയിൽ ചെല്ലണമോ?
7ആയിരം ആയിരം ആട്ടുകൊറ്റനിലും
പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ?
എന്‍റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്‍റെ ആദ്യജാതനെയും,
ഞാൻ ചെയ്ത പാപത്തിന് വേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കണമോ?
8മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്ന് നിനക്ക് കാണിച്ചുതന്നിരിക്കുന്നു:
ന്യായം പ്രവർത്തിക്കുവാനും ദയാതല്പരനായിരിക്കുവാനും
നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും
അല്ലാതെ എന്താകുന്നു
യഹോവ നിന്നോട് ചോദിക്കുന്നത്?
യിസ്രായേലിന്‍റെ കുറ്റവും ശിക്ഷയും
9കേട്ടോ യഹോവ പട്ടണത്തോട് വിളിച്ചു പറയുന്നത്;
അങ്ങേയുടെ നാമത്തെ ഭയപ്പെടുന്നത് ജ്ഞാനം ആകുന്നു;
“വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുവിൻ.”
10ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും
ശാപകരമായ കള്ളയളവും ഉണ്ടോ?
11കള്ളത്തുലാസ്സും കള്ളപ്പടികൾ ഇട്ട സഞ്ചിയുമുള്ളവനെ
ഞാൻ നിർമ്മലനായി എണ്ണുമോ?
12അതിലെ ധനവാന്മാർ അക്രമികൾ ആകുന്നു;
അതിന്‍റെ നിവാസികൾ വ്യാജം സംസാരിക്കുന്നു;
അവരുടെ നാവ് ചതിവുള്ളതു തന്നെ;
13“ആകയാൽ ഞാൻ നിന്നെ കഠിനമായി പീഡിപ്പിക്കും;
നിന്‍റെ പാപങ്ങൾ നിമിത്തം നിന്നെ ശൂന്യമാക്കും#6:13 ശൂന്യമാക്കും രോഗിയാക്കും.
14നീ ഭക്ഷിക്കും; തൃപ്തി വരുകയില്ല, വിശപ്പ് അടങ്ങുകയുമില്ല;
നീ നീക്കിവക്കും; ഒന്നും സ്വരൂപിക്കുകയില്ലതാനും;
നീ സ്വരൂപിക്കുന്നത് ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും.
15നീ വിതയ്ക്കും, കൊയ്യുകയില്ല;
നീ ഒലിവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല;
മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞ് കുടിക്കുകയില്ലതാനും.
16ഞാൻ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും,
നിങ്ങൾ എന്‍റെ ജനത്തിന്‍റെ നിന്ദവഹിക്കേണ്ടതിനും,
ഒമ്രിയുടെ ചട്ടങ്ങളും ആഹാബ് ഗൃഹത്തിന്‍റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു;
അവരുടെ ആലോചനകളെ നിങ്ങൾ അനുസരിച്ചുനടക്കുന്നു.”

Àwon tá yàn lọ́wọ́lọ́wọ́ báyìí:

മീഖാ 6: IRVMAL

Ìsàmì-sí

Pín

Daako

None

Ṣé o fẹ́ fi àwọn ohun pàtàkì pamọ́ sórí gbogbo àwọn ẹ̀rọ rẹ? Wọlé pẹ̀lú àkántì tuntun tàbí wọlé pẹ̀lú àkántì tí tẹ́lẹ̀