ഇയ്യോബ് 6:1-30

ഇയ്യോബ് 6:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ! അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നത്. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരേ അണിനിരന്നിരിക്കുന്നു. പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; ഞാൻ കാത്തിരിക്കേണ്ടതിന് എന്റെ ശക്തി എന്തുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവശക്തന്റെ ഭയം ത്യജിക്കും. എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ. നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു. സാർഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. തേമയുടെ സാർഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു. നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു. എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ; വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിൻ; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം? വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിനു തുല്യമത്രേ. അനാഥനു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു. ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതുതന്നെ. എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർഥം തിരിച്ചറികയില്ലയോ?

പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക

ഇയ്യോബ് 6:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ! അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നത്. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരേ അണിനിരന്നിരിക്കുന്നു. പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; ഞാൻ കാത്തിരിക്കേണ്ടതിന് എന്റെ ശക്തി എന്തുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവശക്തന്റെ ഭയം ത്യജിക്കും. എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ. നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു. സാർഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. തേമയുടെ സാർഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു. നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു. എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ; വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിൻ; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം? വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിനു തുല്യമത്രേ. അനാഥനു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു. ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതുതന്നെ. എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർഥം തിരിച്ചറികയില്ലയോ?

പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക

ഇയ്യോബ് 6:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇയ്യോബ് പറഞ്ഞു: “എന്റെ മനോവേദന ഒന്നു തൂക്കിനോക്കിയിരുന്നെങ്കിൽ! എന്റെ അനർഥങ്ങൾ തുലാസിൽ വച്ചിരുന്നെങ്കിൽ! അവ കടൽത്തീരത്തെ മണലിനെക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ടാണ് എന്റെ വാക്കുകൾ അവിവേകമായിപ്പോയത്. സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയിലെ വിഷം എന്നിൽ വ്യാപിക്കുന്നു ദൈവത്തിന്റെ ഭീകരതകൾ എനിക്കെതിരെ അണിനിരക്കുന്നു. പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റിയുള്ളപ്പോൾ കാള മുക്കുറയിടുമോ? രുചിയില്ലാത്തത് ഉപ്പുചേർക്കാതെ കഴിക്കാമോ? മുട്ടയുടെ വെള്ളയ്‍ക്കു സ്വാദുണ്ടോ? അത്തരം ഭക്ഷണമാണ് എനിക്കിപ്പോൾ ലഭിക്കുന്നത് അവ എനിക്ക് ഒട്ടും പിടിക്കുന്നില്ല. ദൈവം എന്റെ അപേക്ഷ സ്വീകരിച്ചിരുന്നെങ്കിൽ! എന്റെ ആഗ്രഹം സാധിച്ചുതന്നെങ്കിൽ! എന്നെ തകർത്തുകളയാൻ ദൈവം പ്രസാദിച്ചിരുന്നെങ്കിൽ! തൃക്കൈ നീട്ടി എന്നെ നിഗ്രഹിച്ചിരുന്നെങ്കിൽ! അത് എനിക്ക് ആശ്വാസം ആകുമായിരുന്നു; അതിരറ്റ വേദനയിലും ഞാൻ ആഹ്ലാദിക്കുമായിരുന്നു. പരിശുദ്ധനായ ദൈവത്തിന്റെ വാക്കുകൾ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; കാത്തിരിക്കാൻ എനിക്കിനി ശക്തിയില്ലല്ലോ എന്തിനു വേണ്ടിയാണ് ഞാൻ ക്ഷമയോടെ കാത്തിരിക്കേണ്ടത്? കല്ലിന്റെ ബലം എനിക്കുണ്ടോ? എന്റെ ശരീരം ഓടുകൊണ്ടുള്ളതോ? എന്റെ കഴിവുകൾ ചോർന്നുപോയി എനിക്ക് ആശ്രയമില്ലാതായിരിക്കുന്നു. സ്നേഹിതനോടു കനിവുകാട്ടാത്തവൻ സർവശക്തനായ ദൈവത്തോടുള്ള ഭക്തി പരിത്യജിക്കുന്നു; എന്റെ സ്നേഹിതന്മാർ പെട്ടെന്നു വറ്റിപ്പോകുന്ന അരുവിപോലെ ചതിക്കുന്നവരാണ്; അവ മഞ്ഞുകട്ട നിറഞ്ഞ് ഇരുണ്ടിരിക്കുന്നു; മഞ്ഞുരുകിയാണ് അവയിൽ ജലം നിറയുന്നത്; വേനൽക്കാലത്ത് അവ വറ്റിപ്പോകുന്നു; ചൂടേറുമ്പോൾ അവ അപ്രത്യക്ഷമാകുന്നു. കച്ചവടസംഘങ്ങൾ അവ തേടി വഴിതെറ്റിപ്പോകുന്നു; അവർ മരുഭൂമിയിൽ അകപ്പെട്ടു നശിക്കുന്നു. തേമയിലെ വ്യാപാരിസംഘം അവ തിരയുന്നു; ശെബയിലെ യാത്രാസംഘം അവ കണ്ടെത്തുമെന്നു പ്രതീക്ഷിക്കുന്നു. അവരുടെ പ്രതീക്ഷകൾ നിരാശയിൽ അവസാനിക്കും. അവർ അവിടെയെത്തി സംഭീതരാകും. നിങ്ങളും എനിക്ക് അതുപോലെ ആയിരിക്കുന്നു; എനിക്കുണ്ടായ അനർഥം കണ്ടു നിങ്ങൾ അന്ധാളിക്കുന്നു. നിങ്ങളുടെ സ്വത്തിൽനിന്ന് എനിക്കെന്തെങ്കിലും തരണമെന്നോ നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കോഴ കൊടുക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടുവോ? പ്രതിയോഗികളിൽനിന്ന് എന്നെ വിടുവിക്കണമെന്നോ, നിഷ്ഠുരമർദകരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുക്കണമെന്നോ ഞാൻ പറഞ്ഞുവോ? നിങ്ങൾ എന്നെ ഉപദേശിക്കുക, ഞാൻ മിണ്ടാതെ കേൾക്കാം; എവിടെയാണ് എനിക്കു തെറ്റിയതെന്നു പറഞ്ഞുതരിക. സത്യസന്ധമായ വാക്കുകൾ എത്ര ശക്തം? നിങ്ങൾ എന്താണു വാദിച്ചു തെളിയിക്കുന്നത്? വാക്കുകളെച്ചൊല്ലി ശകാരിക്കുകയാണോ? ആശയറ്റവന്റെ വാക്കുകൾ കാറ്റുപോലെയല്ലേ? നിങ്ങൾ അനാഥനുവേണ്ടി നറുക്കിടുന്നു. സ്വന്തം സ്നേഹിതനു വിലപേശുന്നു. ഇപ്പോൾ നിങ്ങൾ സ്നേഹപൂർവം എന്നെ നോക്കിയാലും ഞാൻ നിങ്ങളോടു കള്ളം പറയുകയില്ല. ഒന്നു നില്‌ക്കണേ, എന്നോടു നീതി ചെയ്യണേ! എന്നോടു നിങ്ങൾ നീതിയാണോ ചെയ്യുന്നത്? ഞാൻ പറഞ്ഞതു തെറ്റിപ്പോയോ? അനർഥം തിരിച്ചറിയാൻ എനിക്കു കഴിവില്ലെന്നോ?

പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക

ഇയ്യോബ് 6:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്: “അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്‍റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ! അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു. സർവ്വശക്തനായ ദൈവത്തിന്‍റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്‍റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു. പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? തൊടുവാൻ എനിക്കു വെറുപ്പ് തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. “അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്‍റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; ഞാൻ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്ത്? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്? എന്‍റെ ബലം കല്ലിന്‍റെ ബലമോ? എന്‍റെ മാംസം താമ്രമാകുന്നുവോ? ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? “ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്‍റെ ഭയം ത്യജിക്കും. എന്‍റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ. നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു. കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞു നോക്കുന്നു; ശെബായുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടംവരെ ചെന്നു നാണിച്ചു പോകുന്നു. നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു. എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ; വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? “എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം? വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? ആശയറ്റവന്‍റെ വാക്കുകൾ കാറ്റിന് തുല്യമത്രേ. അനാഥന് നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു. “ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്‍റെ കാര്യം നീതിയുള്ളത് തന്നെ. എന്‍റെ നാവിൽ അനീതിയുണ്ടോ? എന്‍റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?

പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക

ഇയ്യോബ് 6:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ! അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു. സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു. പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ? തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു. അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീർഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു? എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും. എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നേ. നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു. സ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. തേമയുടെ സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു. നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു. എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ; വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്നു എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ. നേരുള്ള വാക്കുകൾക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം? വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന്നു തുല്യമത്രേ. അനാഥന്നു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു. ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ. എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായി അനർത്ഥം തിരിച്ചറികയില്ലയോ?

പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക

ഇയ്യോബ് 6:1-30 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു: “അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ, എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ! അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം. അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്. സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു, അവയുടെ വിഷം എന്റെ ആത്മാവു പാനംചെയ്തു; ദൈവത്തിന്റെ ഘോരത്വങ്ങൾ എനിക്കെതിരേ അണിനിരന്നിരിക്കുന്നു. തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി മുമ്പിലിരിക്കെ കാള മുക്കുറയിടുമോ? രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ? മുട്ടയുടെ വെള്ളയ്ക്ക് എന്ത് രുചിയാണുള്ളത്? അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല; അത്തരം ഭക്ഷണം എനിക്ക് മനംപിരട്ടൽ ഉണ്ടാക്കുന്നു. “ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ! എന്റെ പ്രതീക്ഷകൾ ദൈവം സാധിപ്പിച്ചുതന്നിരുന്നെങ്കിൽ! എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ! അവിടന്നു തന്റെ കൈനീട്ടി എന്നെ സംഹരിച്ചെങ്കിൽ നന്നായിരുന്നു. അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു— പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത് വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു. “കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ? എന്തിനുവേണ്ടിയാണു ഞാൻ എന്റെ ജീവിതം നീട്ടിക്കൊണ്ടുപോകേണ്ടത്? എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്? എന്റെ ശരീരം വെങ്കലംകൊണ്ടുള്ള നിർമിതിയോ? എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ? വിജയം എന്നിൽനിന്ന് ഓടിമറഞ്ഞില്ലേ? “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്. എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല. ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ; എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്, ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു. വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു; അവർ ഊഷരഭൂമിയിലേക്കു തിരിഞ്ഞ് നശിച്ചുപോകുന്നു. തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു; ശേബയിലെ വ്യാപാരികൾ അവയ്ക്കായി പ്രതീക്ഷയോടെ നോക്കുന്നു. തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു; അവർ അവിടെയെത്തി ലജ്ജിതരാകുന്നു. ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു; ഭീകരമായതെന്തോ കണ്ട് നിങ്ങൾ ഭ്രമിച്ചിരിക്കുന്നു. ‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോ നിങ്ങളുടെ ധനത്തിൽനിന്ന് എനിക്കുവേണ്ടി മോചനദ്രവ്യം അടയ്‌ക്കൂ എന്നോ ഞാൻ പറഞ്ഞുവോ? ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോ മർദകരുടെ ഇടയിൽനിന്ന് എന്നെ മോചിപ്പിക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടോ?’ “എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം; എവിടെയാണ് എനിക്കു വീഴ്ചപറ്റിയതെന്ന് ചൂണ്ടിക്കാണിക്കുക. സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം! എന്നാൽ നിങ്ങൾ എന്താണ് വാദിച്ചു തെളിയിക്കാൻ തുനിയുന്നത്? എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്? നിസ്സഹായന്റെ വാക്കുകളെ കാറ്റിനു തുല്യമാണോ പരിഗണിക്കുന്നത്. അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു; നിങ്ങളുടെ സ്നേഹിതരെപ്പോലും നിങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “ഇപ്പോൾ എന്നെ കരുണയോടെ നോക്കുക; നിങ്ങളുടെ മുഖത്തുനോക്കി ഞാൻ വ്യാജം പറയുമോ? മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ; പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്. എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ? എന്റെ വായ്ക്കു വിപത്തിനെ തിരിച്ചറിയാൻ കഴിവില്ലേ?

പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക