അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ! അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നത്. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു. സർവശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരേ അണിനിരന്നിരിക്കുന്നു. പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ? തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു. അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; ഞാൻ കാത്തിരിക്കേണ്ടതിന് എന്റെ ശക്തി എന്തുള്ളൂ? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്? എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവശക്തന്റെ ഭയം ത്യജിക്കും. എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ. നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു. ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു. സാർഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. തേമയുടെ സാർഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു. പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു. നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു. എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ; വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിൻ; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിൻ. നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം? വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിനു തുല്യമത്രേ. അനാഥനു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു. ഇപ്പോൾ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതുതന്നെ. എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർഥം തിരിച്ചറികയില്ലയോ?
ഇയ്യോബ് 6 വായിക്കുക
കേൾക്കുക ഇയ്യോബ് 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ഇയ്യോബ് 6:1-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ