ദാനീയേൽ 4:1-18

ദാനീയേൽ 4:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നെബൂഖദ്നേസർരാജാവ് സർവഭൂമിയിലും പാർക്കുന്ന സകല വംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നത്: നിങ്ങൾക്കു ശുഭം വർധിച്ചുവരട്ടെ. അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അദ്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നന്നെന്ന് എനിക്കു തോന്നിയിരിക്കുന്നു. അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അദ്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു. നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു, അതുനിമിത്തം ഭയപ്പെട്ട്, കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു. സ്വപ്നത്തിന്റെ അർഥം അറിയിക്കേണ്ടതിനു ബാബേലിലെ സകല വിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തുവന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർഥം അറിയിച്ചില്ലതാനും. ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ: മന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താൽപര്യവും അർഥവും പറക. കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനമാവിത്: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു. ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും സർവഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു. അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകല ജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു. കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പു മുറിച്ച്, ഇല കുടഞ്ഞ്, കായ് ചിതറിച്ചു കളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ. അതിന്റെ തായ്‍വേരോ വയലിലെ ഇളമ്പുല്ലിൽ ഇരുമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവനു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ. അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴു കാലം കഴിയട്ടെ. അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ നിർണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്റെ അർഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ടു നീ അതിനു പ്രാപ്തനാകുന്നു.

പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുക

ദാനീയേൽ 4:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നെബുഖദ്നേസർ രാജാവ് ലോകത്തെമ്പാടുമുള്ള എല്ലാ ജനങ്ങൾക്കും രാജ്യങ്ങൾക്കും ഭാഷക്കാർക്കും ഇപ്രകാരം എഴുതി: നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ! അത്യുന്നതനായ ദൈവം എനിക്കു കാണിച്ചുതന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നുന്നു. അവിടുന്നു കാട്ടിയ അടയാളങ്ങൾ എത്ര മഹനീയം! അദ്ഭുതങ്ങൾ എത്ര ശക്തമായവ! അവിടുത്തെ ആധിപത്യം തലമുറകളോളം ഉള്ളത്. നെബുഖദ്നേസർ എന്ന ഞാൻ എന്റെ കൊട്ടാരത്തിൽ സ്വൈരമായും ആഢംബര സമൃദ്ധിയോടുകൂടിയും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു. അത് എന്നെ ഭയപ്പെടുത്തി. ഞാൻ ഉറങ്ങുമ്പോൾ കണ്ട ദർശനങ്ങൾ എന്നിൽ ഭീതി ഉളവാക്കി. സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചു തരാൻ ബാബിലോണിലെ സകല വിദ്വാന്മാരെയും എന്റെ മുമ്പിൽ ഹാജരാക്കാൻ ഞാൻ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും ബാബിലോണിലെ വിദ്വാന്മാരും ജ്യോത്സ്യന്മാരും എന്റെ അടുക്കൽ വന്നു. ഞാൻ കണ്ട സ്വപ്നം അവരോടു വിവരിച്ചു. പക്ഷേ അതിന്റെ സാരം എന്തെന്നു പറയാൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ എന്റെ ദേവനായ ബേൽത്ത്ശസ്സറിന്റെ പേരിൽ വിളിക്കപ്പെടുന്നവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനിയേൽ എന്റെ മുമ്പിൽവന്നു. അയാളോട് സ്വപ്നത്തെപ്പറ്റി ഞാൻ ഇങ്ങനെ പറഞ്ഞു: “മാന്ത്രികരിൽ മുഖ്യനായ ബേൽത്ത്ശസ്സറേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിലുണ്ടെന്നും അതുകൊണ്ട് ഒരു രഹസ്യവും നിനക്ക് ദുർഗ്രഹമല്ലെന്നും ഞാൻ മനസ്സിലാക്കുന്നു. ഇതാണ് ഞാൻ കണ്ട സ്വപ്നം. അതിന്റെ പൊരുൾ എന്തെന്നു പറയുക. കിടക്കയിൽ വച്ച് എനിക്കുണ്ടായ ദർശനത്തിൽ, ഭൂമിയുടെ മധ്യത്തിൽ വളരെ ഉയരമുള്ള ഒരു വൃക്ഷം നില്‌ക്കുന്നതു ഞാൻ കണ്ടു. അതു വളർന്നു ബലപ്പെട്ടു. അത് ആകാശം തൊട്ടുരുമ്മി നിന്നു. ഭൂമിയുടെ ഏതറ്റത്തുനിന്നു നോക്കിയാലും അതു കാണാമായിരുന്നു. ഭംഗിയുള്ള ഇലകളോടുകൂടിയ ആ വൃക്ഷം ഫലസമൃദ്ധമായിരുന്നു. എല്ലാവർക്കും ആവശ്യമുള്ള ആഹാരം അതിൽനിന്നു ലഭിച്ചിരുന്നു. വന്യമൃഗങ്ങൾ അതിന്റെ തണലിൽ വസിച്ചു. ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ പാർത്തു. സർവ ജീവജാലങ്ങൾക്കും വേണ്ട ഭക്ഷണം അതിൽനിന്നു ലഭിച്ചു. അതാ, ഒരു ദൂതൻ, ഒരു പരിശുദ്ധൻ സ്വർഗത്തിൽനിന്ന് ഇറങ്ങി വരുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ആ ദൂതൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: ആ വൃക്ഷം വെട്ടി കൊമ്പുകൾ മുറിച്ച് ഇലകൾ തല്ലിക്കൊഴിച്ച് ഫലങ്ങൾ ചിതറിച്ചുകളയുക; മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ കൊമ്പുകളിൽനിന്ന് പറന്നകലട്ടെ. അതിന്റെ കുറ്റി ഇരുമ്പും ഓടുംകൊണ്ടു ബന്ധിക്കുക. വയലിലെ ഇളമ്പുല്ലിനിടയിൽ അത് ഇരിക്കട്ടെ. ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ; മൃഗങ്ങളെപ്പോലെ നിലത്തെ പുല്ലുതിന്ന് അവൻ ഉപജീവിക്കട്ടെ. അവന്റെ മനുഷ്യസ്വഭാവം മാറി മൃഗത്തിന്റെ സ്വഭാവം ഉണ്ടാകട്ടെ. അങ്ങനെ ഏഴുവർഷം കഴിയട്ടെ. ഈ വിധി ദൂതന്മാരുടെ തീരുമാനവും വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. അത്യുന്നതദൈവം മനുഷ്യരുടെ രാജ്യങ്ങളെ വാഴുന്നു; താൻ ഇച്ഛിക്കുന്നവർക്ക് അതു നല്‌കുന്നു. മനുഷ്യരിൽ വച്ച് എളിയവനെ അതിന്റെ അധിപതിയാക്കുന്നു. ഇതു സകല മനുഷ്യരും അറിഞ്ഞിരിക്കണം. നെബുഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു: “ബേൽത്ത്ശസ്സറേ, ഇതിന്റെ സാരം എന്തെന്നു പറയുക. ഇതിന്റെ അർഥം പറഞ്ഞുതരാൻ എന്റെ രാജ്യത്തുള്ള വിദ്വാന്മാർക്ക് ആർക്കുംതന്നെ കഴിഞ്ഞില്ല. എന്നാൽ വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ട് നിനക്കതു കഴിയും.”

പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുക

ദാനീയേൽ 4:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

നെബൂഖദ്നേസർ രാജാവ് സർവ്വഭൂമിയിലും വസിക്കുന്ന സകലവംശങ്ങൾക്കും ജനതകൾക്കും ഭാഷക്കാർക്കും എഴുതുന്നത്: “നിങ്ങൾക്ക് സമാധാനം വർദ്ധിച്ചുവരട്ടെ. അത്യുന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നല്ലതെന്ന് എനിക്ക് തോന്നിയിരിക്കുന്നു. അവന്‍റെ അടയാളങ്ങൾ എത്ര വലിയവ! അവന്‍റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്‍റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്‍റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു. നെബൂഖദ്നേസർ എന്ന ഞാൻ എന്‍റെ അരമനയിൽ സ്വൈരമായും എന്‍റെ രാജധാനിയിൽ സുഖമായും വസിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു; അതുനിമിത്തം ഭയപ്പെട്ടു; കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും ഞാൻ വ്യാകുലപ്പെട്ടു. സ്വപ്നത്തിന്‍റെ അർത്ഥം അറിയിക്കുവാൻ ബാബേലിലെ സകലവിദ്വാന്മാരെയും എന്‍റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്ത് വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചു പറഞ്ഞു; അവർ അർത്ഥം അറിയിച്ചതുമില്ല. ഒടുവിൽ എന്‍റെ ദേവന്‍റെ നാമധേയപ്രകാരം ബേൽത്ത്ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്‍റെ മുമ്പിൽ വന്നു; അവനോട് ഞാൻ സ്വപ്നം വിവരിച്ചു: “മന്ത്രവാദശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു മറവായിരിക്കുന്നില്ലെന്നും ഞാൻ അറിയുന്നതുകൊണ്ട് ഞാൻ കണ്ട സ്വപ്നത്തിന്‍റെ ദർശനവും അർത്ഥവും പറയുക. “കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനം ഇതാകുന്നു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു. ആ വൃക്ഷം വളർന്ന് ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും ഭൂമിയുടെ അറ്റത്തോളം കാണാകുന്നതും ആയിരുന്നു. അതിന്‍റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്‍റെ കീഴെ തണൽ കണ്ടെത്തി; ആകാശത്തിലെ പക്ഷികൾ അതിന്‍റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു. “കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നെ, സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്‍റെ കൊമ്പുകൾ മുറിച്ച്, ഇല കുടഞ്ഞുകളഞ്ഞ്, കായ്കൾ ചിതറിച്ചുകളയുവിൻ; അതിന്‍റെ കീഴിൽനിന്ന് മൃഗങ്ങളും കൊമ്പുകളിൽനിന്ന് പക്ഷികളും പൊയ്ക്കൊള്ളട്ടെ. അതിന്‍റെ തായ് വേര് വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ട് ബന്ധിച്ച് ഭൂമിയിൽ ശേഷിപ്പിക്കുക; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ട് നനയട്ടെ; അവന് മൃഗങ്ങളോടുകൂടി നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ. അവന്‍റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴുകാലം കഴിയട്ടെ. അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അത് തനിക്കു ബോധിച്ചവന് കൊടുക്കുകയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കുകയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ തീരുമാനം ദൂതന്മാരുടെ നിർണ്ണയവും വിധി വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.“ “നെബൂഖദ്നേസർ രാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്‍റെ രാജ്യത്തിലെ വിദ്വാന്മാർക്ക് ആർക്കും അതിന്‍റെ അർത്ഥം അറിയിക്കുവാൻ കഴിയായ്കകൊണ്ട് നീ അതിന്‍റെ അർത്ഥം അറിയിച്ചുതരണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ട് നീ അതിന് പ്രാപ്തനാകുന്നു.”

പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുക

ദാനീയേൽ 4:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നെബൂഖദ്നേസർരാജാവു സർവ്വഭൂമിയിലും പാർക്കുന്ന സകലവംശങ്ങൾക്കും ജാതികൾക്കും ഭാഷക്കാർക്കും എഴുതുന്നതു: നിങ്ങൾക്കു ശുഭം വർദ്ധിച്ചുവരട്ടെ. അത്യുന്നതനായ ദൈവം എങ്കൽ പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നന്നെന്നു എനിക്കു തോന്നിയിരിക്കുന്നു. അവന്റെ അടയാളങ്ങൾ എത്ര വലിയവ! അവന്റെ അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠമായവ! അവന്റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു. നെബൂഖദ്നേസർ എന്ന ഞാൻ എന്റെ അരമനയിൽ സ്വൈരമായും എന്റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോൾ ഒരു സ്വപ്നം കണ്ടു, അതുനിമിത്തം ഭയപ്പെട്ടു, കിടക്കയിൽവെച്ചു എനിക്കുണ്ടായ നിരൂപണങ്ങളാലും ദർശനങ്ങളാലും വ്യാകുലപ്പെട്ടു. സ്വപ്നത്തിന്റെ അർത്ഥം അറിയിക്കേണ്ടതിന്നു ബാബേലിലെ സകലവിദ്വാന്മാരെയും എന്റെ മുമ്പിൽ കൊണ്ടുവരുവാൻ ഞാൻ കല്പിച്ചു. അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തു വന്നു; ഞാൻ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവർ അർത്ഥം അറിയിച്ചില്ല താനും. ഒടുവിൽ എന്റെ ദേവന്റെ നാമധേയപ്രകാരം ബേല്ത്ത് ശസ്സർ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെ മുമ്പിൽ വന്നു; അവനോടു ഞാൻ സ്വപ്നം വിവരിച്ചതെന്തെന്നാൽ: മന്ത്രവാദിശ്രേഷ്ഠനായ ബേല്ത്ത് ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലെന്നും ഞാൻ അറിയുന്നതുകൊണ്ടു ഞാൻ കണ്ട സ്വപ്നത്തിന്റെ താല്പര്യവും അർത്ഥവും പറക. കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനമാവിതു: ഭൂമിയുടെ നടുവിൽ ഞാൻ ഒരു വൃക്ഷം കണ്ടു; അതു ഏറ്റവും ഉയരമുള്ളതായിരുന്നു. ആ വൃക്ഷം വളർന്നു ബലപ്പെട്ടു; അതു ആകാശത്തോളം ഉയരമുള്ളതും സർവ്വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു. അതിന്റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവർക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങൾ അതിന്റെ കീഴെ തണലിളെച്ചുവന്നു; ആകാശത്തിലെ പക്ഷികൾ അതിന്റെ കൊമ്പുകളിൽ വസിച്ചു; സകലജഡവും അതുകൊണ്ടു ഉപജീവനം കഴിച്ചുപോന്നു. കിടക്കയിൽവെച്ചു എനിക്കു ഉണ്ടായ ദർശനത്തിൽ ഒരു ദൂതൻ, ഒരു പരിശുദ്ധൻ തന്നേ, സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞതു: വൃക്ഷം വെട്ടിയിട്ടു, അതിന്റെ കൊമ്പു മുറിച്ചു, ഇല കുടഞ്ഞു, കായി ചിതറിച്ചുകളവിൻ; അതിന്റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ. അതിന്റെ തായ് വേരോ വയലിലെ ഇളമ്പുല്ലിൽ ഇരിമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വെച്ചേക്കുവിൻ; അവൻ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന്നു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ലു ഉപജീവനം ആയിരിക്കട്ടെ. അവന്റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന്നു ഏഴു കാലം കഴിയട്ടെ. അത്യുന്നതനായവൻ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവന്നു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവർ അറിയേണ്ടതിന്നു ഈ വിധി ദൂതന്മാരുടെ നിർണ്ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു. നെബൂഖദ്നേസർരാജാവായ ഞാൻ ഈ സ്വപ്നം കണ്ടു; എന്നാൽ ബേല്ത്ത് ശസ്സരേ, എന്റെ രാജ്യത്തിലെ വിദ്വാന്മാർക്കു ആർക്കും അതിന്റെ അർത്ഥം അറിയിപ്പാൻ കഴിയായ്കകൊണ്ടു നീ അതിന്റെ അർത്ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവു നിന്നിൽ ഉള്ളതുകൊണ്ടു നീ അതിന്നു പ്രാപ്തനാകുന്നു.

പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുക

ദാനീയേൽ 4:1-18 സമകാലിക മലയാളവിവർത്തനം (MCV)

നെബൂഖദ്നേസർ രാജാവ്, ഭൂമിയിൽ എല്ലായിടത്തും ജീവിക്കുന്ന സകലരാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും ഭാഷക്കാർക്കും എഴുതുന്നത്: നിങ്ങൾക്കു സമാധാനം വർധിക്കട്ടെ! പരമോന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതചിഹ്നങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നിയിരിക്കുന്നു. അവിടത്തെ ചിഹ്നങ്ങൾ എത്ര വലിയവ, അവിടത്തെ അത്ഭുതങ്ങൾ എത്ര പ്രതാപമുള്ളവ! അവിടത്തെ രാജ്യം നിത്യമായ ഒരു രാജ്യംതന്നെ; അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കുന്നു. നെബൂഖദ്നേസർ എന്ന ഞാൻ, എന്റെ അരമനയിൽ സർവ ആഡംബരത്തോടുംകൂടെ സന്തുഷ്ടജീവിതം നയിച്ചുവരികയായിരുന്നു. എന്നാൽ എന്നെ ഭീതിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നം ഞാൻ കണ്ടു. കിടക്കയിൽവെച്ച് എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും ദർശനങ്ങളും എന്നെ ഭയപരവശനാക്കി. അതിനാൽ ഈ സ്വപ്നത്തിന്റെ അർഥം എനിക്കു വെളിപ്പെടുത്തേണ്ടതിന് ബാബേലിലെ സകലജ്ഞാനികളെയും എന്റെ അടുക്കൽ വരുത്താൻ ഞാൻ ആജ്ഞ നൽകി. അപ്പോൾ ആഭിചാരകന്മാരും മന്ത്രവാദികളും ജ്യോതിഷികളും ദേവപ്രശ്നംവെക്കുന്നവരും എന്റെ അടുക്കൽവന്നു. ഞാൻ അവരോട് സ്വപ്നം വിവരിച്ചു; എന്നാൽ അതിന്റെ അർഥം വെളിപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല. ഒടുവിൽ എന്റെ ദേവന്റെ പേരുള്ള ബേൽത്ത്ശസ്സർ എന്നവനും വിശുദ്ധദേവതകളുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെമുമ്പിൽ വന്നു. അദ്ദേഹത്തോട് ഞാൻ എന്റെ സ്വപ്നം ഇപ്രകാരം വിവരിച്ചു: “മന്ത്രവാദികളിൽ പ്രമുഖനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവതകളുടെ ആത്മാവു നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്ക് അജ്ഞാതമല്ലെന്നും എനിക്കറിയാം. ഞാൻ കണ്ട സ്വപ്നത്തിന്റെ താത്പര്യവും അതിന്റെ അർഥവും നീ എന്നെ അറിയിക്കുക. എന്റെ കിടക്കയിൽ ഞാൻ കണ്ട ദർശനങ്ങൾ ഇപ്രകാരമായിരുന്നു. ഞാൻ നോക്കുമ്പോൾ ഭൂമിയുടെ നടുവിൽ ഒരു വൃക്ഷം, അത് അത്യധികം ഉയരമുള്ളതായിരുന്നു. വൃക്ഷം വളരെ വലുപ്പമുള്ളതും ബലമുള്ളതുമായിത്തീർന്നു; അങ്ങനെ അതിന്റെ ഉയരം ആകാശത്തോളമെത്തി. ഭൂമിയുടെ അറ്റങ്ങളോളം അതിനെ കാണാമായിരുന്നു. അതിന്റെ ഇല മനോഹരവും ഫലം സമൃദ്ധവുമായിരുന്നു. എല്ലാവർക്കും അതിൽനിന്ന് ആഹാരം ലഭിച്ചിരുന്നു. വയലിലെ മൃഗങ്ങൾ അതിന്റെ തണലിൽ വിശ്രമിച്ചു; ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ വസിച്ചു. എല്ലാ ജീവജാലങ്ങളും അതിൽനിന്ന് ഭക്ഷിച്ചിരുന്നു. “കിടക്കയിൽവെച്ച് എനിക്കുണ്ടായ ദർശനങ്ങളിൽ, വിശുദ്ധനായ ഒരു ദൈവദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇലകൾ കോതി, കായ്കൾ ചിതറിച്ചുകളയുക. മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ ശാഖകളിൽനിന്ന് പറന്നകലട്ടെ. എങ്കിലും വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ വയലിലെ പുല്ലുകൾക്കിടയിൽ ചുറ്റും ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കുക. “ ‘ആകാശത്തിലെ മഞ്ഞുകൊണ്ട് അദ്ദേഹം നനയട്ടെ. വയലിലെ മൃഗങ്ങളോടൊപ്പം അദ്ദേഹം മേയട്ടെ. അദ്ദേഹത്തിനു മനുഷ്യസ്വഭാവം മാറ്റി ഒരു മൃഗസ്വഭാവം ലഭിക്കട്ടെ. അങ്ങനെ അദ്ദേഹം ഏഴുകാലം കഴിയട്ടെ. “ ‘പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളുടെയുംമേൽ വാഴുന്നു എന്നും തനിക്ക് ഇഷ്ടമുള്ളവന് അതു നൽകുന്നു എന്നും മനുഷ്യരിൽ ഏറ്റവും താണവനെ അതിന്മേൽ വാഴിക്കുന്നു എന്നും ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ ഉത്തരവും വിശുദ്ധജനങ്ങളുടെ തീർപ്പും ആകുന്നു.’ “നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.”

പങ്ക് വെക്കു
ദാനീയേൽ 4 വായിക്കുക