2 കൊരിന്ത്യർ 11:22-33

2 കൊരിന്ത്യർ 11:22-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?- ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു- ഞാൻ അധികം; ഞാൻ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പത് അടി അഞ്ചു വട്ടം കൊണ്ടു; മൂന്നു വട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നു വട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്; അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്. ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു? പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ചു ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കുട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നു തെറ്റി ഓടിപ്പോയി.

2 കൊരിന്ത്യർ 11:22-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ എബ്രായരാണോ? ഞാനും എബ്രായൻ തന്നെ. അവർ ഇസ്രായേല്യരാണോ? ഞാനും ഇസ്രായേല്യൻ തന്നെ. അവർ അബ്രഹാമിന്റെ വംശജരാണെങ്കിൽ ഞാനും അതേ വംശത്തിൽപ്പെട്ടവൻ തന്നെ. അവർ ക്രിസ്തുവിന്റെ ദാസന്മാരാണോ? ബുദ്ധിഭ്രമമുള്ളവനെപ്പോലെ ഞാൻ പറയുന്നു എന്നു തോന്നാം -ഞാൻ അവരെക്കാൾ മികച്ച ദാസനാകുന്നു; ഞാൻ അവരെക്കാൾ വളരെയധികം അധ്വാനിച്ചു; കൂടുതൽ തവണ തടവിലാക്കപ്പെട്ടു; ചാട്ടവാറുകൊണ്ടുള്ള പ്രഹരം വളരെയേറെ ഏറ്റു; പലപ്പോഴും മരണത്തിന്റെ വക്കോളമെത്തി; യെഹൂദന്മാരിൽനിന്ന് മുപ്പത്തൊൻപത് അടി അഞ്ചുപ്രാവശ്യം ഞാൻ കൊണ്ടു; മൂന്നുവട്ടം റോമാക്കാർ എന്നെ വടികൊണ്ട് അടിച്ചു; ഒരിക്കൽ കല്ലേറുമേറ്റു; മൂന്നു പ്രാവശ്യം കപ്പലപകടത്തിൽപെട്ടു. ഒരിക്കൽ ഇരുപത്തിനാലു മണിക്കൂർ വെള്ളത്തിൽ കഴിച്ചുകൂട്ടേണ്ടിവന്നു. എന്റെ യാത്രകളിൽ വെള്ളപ്പൊക്കത്തിൽനിന്നും കൊള്ളക്കാരിൽനിന്നും സ്വജാതീയരിൽനിന്നും വിജാതീയരിൽനിന്നുമുള്ള വിപത്തുകളിൽ ഞാൻ അകപ്പെട്ടിട്ടുണ്ട്. പട്ടണങ്ങളിലും കാട്ടിലും കടലിലും വച്ചുള്ള വിപത്തുകളുമുണ്ടായിട്ടുണ്ട്; വ്യാജസ്നേഹിതരിൽ നിന്നുള്ള അപകടങ്ങളിലും അകപ്പെട്ടു; കഠിനമായ അധ്വാനവും ക്ലേശവും ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഉറങ്ങാൻ കഴിയാതെയും വിശന്നും ദാഹിച്ചും വലയുകയും പട്ടിണി കിടക്കുകയും ശീതബാധയിൽനിന്നു രക്ഷപെടുന്നതിന് ഒരിടമോ വസ്ത്രമോ ഇല്ലാതെ വിഷമിക്കുകയും ചെയ്തിട്ടുണ്ട്. ഇവയ്‍ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരവും അനുദിനം ഞാൻ വഹിക്കേണ്ടിയിരുന്നു. ആരെങ്കിലും ദുർബലനായിരിക്കുന്നുവെങ്കിൽ ഞാൻ അവന്റെ ദൗർബല്യത്തിൽ പങ്കാളിയാകാതിരിക്കുന്നുവോ? ആരെങ്കിലും പാപത്തിലേക്കു നയിക്കപ്പെടുന്നെങ്കിൽ ദുഃഖംകൊണ്ട് എന്റെ ഹൃദയം കത്തിയെരിയാതിരിക്കുന്നുവോ? എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കിൽ ഞാൻ എത്ര ബലഹീനനാണെന്ന് എടുത്തുകാണിക്കുന്ന കാര്യങ്ങളിൽ ഞാൻ പ്രശംസിക്കും. കർത്താവായ യേശുവിന്റെ പിതാവായ ദൈവത്തിന്റെ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ; ഞാൻ പറയുന്നത് വ്യാജമല്ലെന്ന് അവിടുന്ന് അറിയുന്നു. ഞാൻ ദമാസ്കസിൽ ആയിരുന്നപ്പോൾ അരേതാരാജാവിന്റെ കീഴിലുള്ള ഗവർണർ എന്നെ പിടികൂടുന്നതിനു കാവൽ ഏർപ്പെടുത്തി. എന്നാൽ മതിലിലുള്ള ഒരു കിളിവാതിലിലൂടെ എന്നെ ചിലർ ഒരു കുട്ടയിൽ കെട്ടിയിറക്കി വിട്ടു. അങ്ങനെ രാജാവിന്റെ പിടിയിൽനിന്നു വഴുതിമാറി.

2 കൊരിന്ത്യർ 11:22-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ; അവർ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ? ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു - ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും മരണകരമായ അപകടത്തിൽ അകപ്പെട്ടു; യെഹൂദരാൽ ഞാൻ ഒന്ന് കുറച്ച് നാല്പത് അടി അഞ്ചുതവണ കൊണ്ടു; മൂന്നുതവണ വടികൊണ്ടുള്ള അടിയേറ്റു; ഒരിക്കൽ കല്ലേറ് കൊണ്ടു, മൂന്നുതവണ കപ്പൽനാശത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. കൂടെക്കൂടെ യാത്രചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, നിർജ്ജനപ്രദേശത്തെ ആപത്ത്, കടലിലെ ആപത്ത്, കപടസഹോദരന്മാരാലുള്ള ആപത്ത്; അദ്ധ്വാനവും കഷ്ടപ്പാടും, ഉറക്കം നഷ്ടപ്പെട്ട പല രാത്രികൾ, ദാഹവും വിശപ്പും, പലതവണ പട്ടിണി, ശീതം, നഗ്നത എന്നീ സംഗതികൾ കൂടാതെ, എനിക്ക് ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ഉണ്ട്. ആർ ബലഹീനനായിട്ട് ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ പാപത്തിലേക്ക് നയിക്കപ്പെട്ടിട്ട് ഞാൻ കോപത്താൽ തിളയ്ക്കാതെ ഇരിക്കുന്നു? പ്രശംസിക്കണമെങ്കിൽ എന്‍റെ ബലഹീനത സംബന്ധിച്ച് ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിൻ്റെ നാടുവാഴി എന്നെ പിടിക്കുവാൻ ഇച്ഛിച്ച്, തന്‍റെ പട്ടണത്തെ കാവൽ വച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു; അങ്ങനെ ഞാൻ അവന്‍റെ കൈയിൽനിന്നും രക്ഷപെട്ടു.

2 കൊരിന്ത്യർ 11:22-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? ‒ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു‒ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു; മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു? പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.

2 കൊരിന്ത്യർ 11:22-33 സമകാലിക മലയാളവിവർത്തനം (MCV)

അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രാഹാമിന്റെ പിൻഗാമികളോ? ഞാനും അതേ. അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു. അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു. മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു. വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു. പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു. ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു. നിങ്ങളിൽ ആര് ബലഹീനനായപ്പോഴാണ് ഞാനും ബലഹീനൻ ആകാതെയിരുന്നിട്ടുള്ളത്? ആര് തെറ്റിലകപ്പെട്ടപ്പോഴാണ് ഞാൻ അതേക്കുറിച്ച് ദുഃഖിക്കാതിരുന്നിട്ടുള്ളത്? അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി. എന്നാൽ, എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള ഒരു ജനാലയിലൂടെ താഴേക്കിറക്കുകയും അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.