1 കൊരിന്ത്യർ 9:12-18
1 കൊരിന്ത്യർ 9:12-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മറ്റുള്ളവർക്കു നിങ്ങളുടെമേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു. ദൈവാലയകർമങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. എങ്കിലും ഇത് ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നു വച്ചു ഞാൻ ഇത് എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നെ എനിക്കു നല്ലത്. ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെമേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ അതു മനഃപൂർവം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ട്; മനഃപൂർവമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. എന്നാൽ എന്റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവു കൂടാതെ നടത്തുന്നതുതന്നെ.
1 കൊരിന്ത്യർ 9:12-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളിൽനിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാൾ അധികം ഞങ്ങൾക്കില്ലേ? എന്നാൽ ഈ അവകാശം ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ മാർഗത്തിൽ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങൾ എല്ലാം സഹിച്ചു. ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ദൈവാലയത്തിൽ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തിൽ യാഗം അർപ്പിക്കുന്നവർക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങൾക്ക് അറിയാമല്ലോ. അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവർ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കർത്താവിന്റെ കല്പന. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമർഥിക്കുവാൻ പോകുന്നില്ല; അതിൽ ഭേദം ഞാൻ മരിക്കുകയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം! ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാൻ ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്റെ ധർമം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്. അപ്പോൾ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തിൽ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്റെ പ്രതിഫലം.
1 കൊരിന്ത്യർ 9:12-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മറ്റുള്ളവർക്ക് നിങ്ങളുടെമേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്ക് എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യാതൊരു തടസ്സവും വരുത്താതിരിക്കുവാൻ സകലവും സഹിക്കുന്നു. ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയത്തിലെ ഭക്ഷണം കഴിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. എങ്കിലും എനിക്ക് അർഹതപ്പെട്ടത് ഒന്നും ഞാൻ അവകാശപ്പെട്ടില്ല; ഇങ്ങനെ എനിക്ക് കിട്ടേണം എന്നുവച്ച് ഞാൻ ഇത് എഴുതുന്നതും അല്ല; എന്തെന്നാൽ ആരെങ്കിലും എന്റെ പ്രശംസ നഷ്ടപ്പെടുത്തുന്നതിനേക്കാൾ മരിക്കുന്നത് തന്നെ എനിക്ക് നല്ലത്. ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്ക് പ്രശംസിക്കുവാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ അത് മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും, ഉത്തരവാദിത്തം എന്നിൽ ഭരമേല്പിച്ചിരിക്കുന്നു. എന്നാൽ എന്റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നത് തന്നെ.
1 കൊരിന്ത്യർ 9:12-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മറ്റുള്ളവർക്കു നിങ്ങളുടെ മേൽ ഈ അധികാരം ഉണ്ടെങ്കിൽ ഞങ്ങൾക്കു എത്ര അധികം? എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു. ദൈവാലയകർമ്മങ്ങൾ നടത്തുന്നവർ ദൈവാലയംകൊണ്ടു ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കൽ ശുശ്രൂഷചെയ്യുന്നവർ യാഗപീഠത്തിലെ വഴിപാടുകളിൽ ഓഹരിക്കാർ ആകുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ? അതുപോലെ കർത്താവും സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു. എങ്കിലും ഇതു ഒന്നും ഞാൻ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നുവെച്ചു ഞാൻ ഇതു എഴുതുന്നതും അല്ല; ആരെങ്കിലും എന്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നേ എനിക്കു നല്ലതു. ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബ്ബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം! ഞാൻ അതു മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്കു പ്രതിഫലം ഉണ്ടു; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേല്പിച്ചിരിക്കുന്നു. എന്നാൽ എന്റെ പ്രതിഫലം എന്തു? സുവിശേഷം അറിയിക്കുമ്പോൾ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷഘോഷണം ചെലവുകൂടാതെ നടത്തുന്നതു തന്നേ.
1 കൊരിന്ത്യർ 9:12-18 സമകാലിക മലയാളവിവർത്തനം (MCV)
നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം! എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു. ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ? അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം. എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം! ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്. അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ.