1 KORINTH 9:12-18

1 KORINTH 9:12-18 MALCLBSI

നിങ്ങളിൽനിന്ന് ഇതു പ്രതീക്ഷിക്കുവാനുള്ള അവകാശം മറ്റുള്ളവരെക്കാൾ അധികം ഞങ്ങൾക്കില്ലേ? എന്നാൽ ഈ അവകാശം ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ മാർഗത്തിൽ ഒരു പ്രതിബന്ധവും ഉണ്ടാകാതിരിക്കുന്നതിന് ഞങ്ങൾ എല്ലാം സഹിച്ചു. ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ദൈവാലയത്തിൽ നിന്ന് ആഹാരം ലഭിക്കുന്നു എന്നും ബലിപീഠത്തിൽ യാഗം അർപ്പിക്കുന്നവർക്ക് ബലിയുടെ ഓഹരി ലഭിക്കുന്നു എന്നും നിങ്ങൾക്ക് അറിയാമല്ലോ. അതുപോലെ സുവിശേഷം പ്രസംഗിക്കുന്നവർ അതുകൊണ്ട് ഉപജീവനം കഴിച്ചുകൊള്ളണം എന്നാണു കർത്താവിന്റെ കല്പന. എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല; ഇതെഴുതുന്നതും എന്തെങ്കിലും ലഭിക്കണമെന്നുവച്ചല്ല. എന്റെ ന്യായമായ അവകാശവാദം വെറും പൊള്ളയായ വാക്കുകളാണെന്ന് ആരും സമർഥിക്കുവാൻ പോകുന്നില്ല; അതിൽ ഭേദം ഞാൻ മരിക്കുകയാണ്. ഞാൻ സുവിശേഷം പ്രസംഗിക്കുന്നതുകൊണ്ട് എനിക്ക് അഭിമാനിക്കാനൊന്നുമില്ല. അതു ചെയ്യുവാനുള്ള ബാധ്യത എനിക്കുണ്ട്. സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കിൽ എനിക്ക് ഹാ കഷ്ടം! ആരുടെയും പ്രേരണ കൂടാതെ, സ്വമനസ്സാ അതു ഞാൻ ചെയ്യുന്നെങ്കിൽ എനിക്കു പ്രതിഫലം പ്രതീക്ഷിക്കാം. എന്നാൽ ഈ ദൗത്യം ദൈവം എന്നെ ഏല്പിച്ചതായതുകൊണ്ട് എന്റെ ധർമം എന്ന നിലയിലാണ് ഞാനിതു ചെയ്യുന്നത്. അപ്പോൾ എനിക്കു കിട്ടുന്ന പ്രതിഫലം എന്താണ്? വേതനം കൂടാതെയും സുവിശേഷഘോഷണത്തിൽ എനിക്കുള്ള അവകാശം ഉന്നയിക്കാതെയും സുവിശേഷം പ്രസംഗിക്കുന്ന പദവിയാണ് എന്റെ പ്രതിഫലം.

1 KORINTH 9 വായിക്കുക