ലേവ്യ 13:1-46

ലേവ്യ 13:1-46 MCV

യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം. പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം. അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും. ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം. പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ. “ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അയാളെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തിണർപ്പും അതിൽ രോമവും തിണർപ്പിൽ പച്ചമാംസവുമുണ്ടെങ്കിൽ അതു പഴക്കമുള്ള കുഷ്ഠരോഗമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അയാൾ അശുദ്ധനാണെന്നതുകൊണ്ടു തനിച്ചു പാർപ്പിക്കേണ്ട കാര്യമില്ല. “രോഗബാധിതനായ മനുഷ്യന്റെ ശരീരംമുഴുവനും തലമുതൽ പാദംവരെ പുരോഹിതനു കാണാവുന്നിടമെല്ലാം രോഗം പടർന്നുമൂടിയാൽ പുരോഹിതൻ അയാളെ പരിശോധിക്കണം. രോഗം അയാളുടെ ശരീരമെല്ലാം മൂടിയെങ്കിൽ അദ്ദേഹം ആ വ്യക്തിയെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. സമൂലം വെളുത്തതുകൊണ്ട് അയാൾ ശുദ്ധനാണ്. എന്നാൽ അയാളിൽ പച്ചമാംസം കണ്ടാൽ, അയാൾ അശുദ്ധനാകും. പുരോഹിതൻ പച്ചമാംസം കാണുന്നെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം; പച്ചമാംസം അശുദ്ധം. അയാൾക്കു ഗുരുതരമായ കുഷ്ഠരോഗമുണ്ട്. പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം. പുരോഹിതൻ അയാളെ പരിശോധിക്കണം. വടുക്കൾ വെളുപ്പായിട്ടുണ്ടെങ്കിൽ പുരോഹിതൻ രോഗം ബാധിച്ചയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം; അയാൾ ശുദ്ധനാകും. “ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ, പരു ഉണ്ടായിരുന്ന സ്ഥാനത്തു, വെളുത്ത വീക്കമോ, ചെമപ്പുകലർന്ന വെള്ളപ്പുള്ളിയോ ഉണ്ടായാൽ അയാൾ തന്നെത്തന്നെ പുരോഹിതനു കാണിക്കണം. പുരോഹിതൻ അതു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലെ രോമം വെളുത്തതായും കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു പരുവിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠരോഗമാണ്. എന്നാൽ, പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം, അതു ഗുരുതരമായ കുഷ്ഠലക്ഷണംതന്നെ. എന്നാൽ ആ ഭാഗം മാറ്റമില്ലാതെയും പടരാതെയും ഇരുന്നാൽ അതു പരുവിന്റെ വെറും പാടാണ്, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. “ഒരാൾക്കു ത്വക്കിൽ പൊള്ളൽ ഉണ്ടായിട്ടു ചെമപ്പുകലർന്ന വെളുപ്പോ വെളുപ്പുമാത്രമോ പൊള്ളലേറ്റിടത്തെ പച്ചമാംസത്തിൽ കണ്ടാൽ, പുരോഹിതൻ അവിടം പരിശോധിക്കണം. അതിലെ രോമം വെളുത്തതായും ത്വക്കിനെക്കാൾ കുഴിവായും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം; അതു ഗുരുതരമായ കുഷ്ഠംതന്നെ. എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിയാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു ഗുരുതരമായ കുഷ്ഠംതന്നെ. എങ്കിലും ആ ഭാഗം മാറ്റമില്ലാതെയും ത്വക്കിൽ പടരാതെയും നിറം മങ്ങിയുമിരുന്നാൽ അതു പൊള്ളലിൽനിന്നുണ്ടായ തിണർപ്പാണ്. പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു തീപ്പൊള്ളലിന്റെ വെറും തിണർപ്പാണ്. “ഒരു പുരുഷനോ സ്ത്രീക്കോ തലയിലോ താടിയിലോ ഒരു വടു ഉണ്ടെങ്കിൽ പുരോഹിതൻ വടു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലുള്ള രോമം മഞ്ഞളിച്ചും നേർത്തും കണ്ടാൽ പുരോഹിതൻ, ആ വ്യക്തി അശുദ്ധമായി എന്നു പ്രഖ്യാപിക്കണം; അതു തലയിലോ താടിയിലോ ഉള്ള ചിരങ്ങാണ്. എന്നാൽ പുരോഹിതൻ ഈമാതിരി വടു പരിശോധിക്കുമ്പോൾ, അതു ത്വക്കിനെക്കാൾ കുഴിയാതെയും അതിൽ കറുത്തരോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ, ബാധിക്കപ്പെട്ട വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ വടു പരിശോധിക്കണം. ആ ചിരങ്ങു പടരാതിരിക്കുകയും മഞ്ഞരോമം ഇല്ലാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ രോഗമുള്ള ഭാഗം ഒഴികെ ആ വ്യക്തിയെ ക്ഷൗരംചെയ്യിക്കണം. പുരോഹിതൻ അയാളെ വീണ്ടും ഏഴുദിവസം തനിച്ചു പാർപ്പിക്കണം. ഏഴാംദിവസം പുരോഹിതൻ ചിരങ്ങു പരിശോധിക്കണം. അതു ത്വക്കിൽ പടരാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ പുരോഹിതൻ ആ വ്യക്തി ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. അയാൾ തന്റെ വസ്ത്രം കഴുകണം; അങ്ങനെ ആ വ്യക്തി ആചാരപരമായി ശുദ്ധമായിത്തീരും. അയാളെ ശുദ്ധിയുള്ള വ്യക്തിയെന്നു പ്രഖ്യാപിച്ചശേഷം ചിരങ്ങു പടരുകയാണെങ്കിൽ, പുരോഹിതൻ അയാളെ പരിശോധിക്കണം. ചിരങ്ങു ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ മഞ്ഞരോമം നോക്കേണ്ട ആവശ്യമില്ല; ആ വ്യക്തി അശുദ്ധമായിത്തീർന്നിരിക്കുന്നു. എങ്കിലും അദ്ദേഹത്തിന്റെ നിർണയത്തിൽ അതു മാറ്റമില്ലാതിരിക്കുകയും അതിൽ കറുത്തരോമം വളർന്നിരിക്കയുമാണെങ്കിൽ ചിരങ്ങു സൗഖ്യമായി. അയാൾ ശുദ്ധമാണ്. പുരോഹിതൻ അയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം. “ഒരു പുരുഷനോ സ്ത്രീക്കോ ത്വക്കിൽ വെളുത്തപുള്ളി ഉണ്ടായാൽ, പുരോഹിതൻ ആ വ്യക്തിയെ പരിശോധിക്കണം. പുള്ളികൾ മങ്ങിയ വെളുപ്പാണെങ്കിൽ, അതു ത്വക്കിലുണ്ടായ ഗുരുതരമല്ലാത്ത തടിപ്പാണ്. ആ വ്യക്തി ശുദ്ധമാണ്. “ഒരു പുരുഷന്റെ തലമുടി കൊഴിഞ്ഞ് കഷണ്ടിയായാൽ അയാൾ ശുദ്ധനാണ്. തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞുപോയാൽ, അയാളുടേത് മുൻകഷണ്ടിയാണ്; അയാൾ ശുദ്ധനാണ്. എന്നാൽ അയാളുടെ കഷണ്ടിയിൽ മുന്നിലോ പിന്നിലോ ചെമപ്പുകലർന്ന വെളുത്തപുള്ളി ഉണ്ടെങ്കിൽ അത് അയാളുടെ തലയിലോ നെറ്റിയിലോ ഉണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ പരിശോധിക്കണം. അയാളുടെ തലയിലോ നെറ്റിയിലോ കാണപ്പെട്ട തിണർപ്പോടുകൂടിയ വടു ഗുരുതരമായ കുഷ്ഠംപോലെ ചെമപ്പുകലർന്ന വെളുപ്പാണെങ്കിൽ, ആ മനുഷ്യൻ രോഗിയും അശുദ്ധനുമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു വിധിക്കണം. കാരണം അയാളുടെ തലയിൽ കുഷ്ഠരോഗമുണ്ട്. “കുഷ്ഠരോഗി കീറിയ വസ്ത്രംധരിച്ച്, തലമുടി ചീകാതെ മുഖത്തിന്റെ കീഴ്ഭാഗം മറച്ചുകൊണ്ട്, ‘അശുദ്ധം! അശുദ്ധം!’ എന്നു വിളിച്ചുപറയണം. അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.