പുറപ്പാടു 14:13-31

പുറപ്പാടു 14:13-31 വേദപുസ്തകം

അതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല. യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറക. വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും. എന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെ തന്നെ മഹത്വപ്പെടുത്തും. ഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നേ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും. അനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി, അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്നു മാറി അവരുടെ പിമ്പിൽ പോയി നിന്നു. രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവർക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു. മോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻകാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു. യിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു. മിസ്രയീമ്യർ പിന്തുടർന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു. പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി. അവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു. അപ്പോൾ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈനീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചെക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല. യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.

പുറപ്പാടു 14:13-31 - നുള്ള വീഡിയോ