സങ്കീ. 135:1-12

സങ്കീ. 135:1-12 IRVMAL

യഹോവയെ സ്തുതിക്കുവിൻ; യഹോവയുടെ നാമത്തെ സ്തുതിക്കുവിൻ; യഹോവയുടെ ദാസന്മാരേ, കർത്താവിനെ സ്തുതിക്കുവിൻ. യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും നില്‍ക്കുന്നവരേ, യഹോവയെ സ്തുതിക്കുവിൻ; യഹോവ നല്ലവൻ അല്ലയോ; കർത്താവിന്‍റെ നാമത്തിന് കീർത്തനം ചെയ്യുവിൻ; അത് മനോഹരമല്ലയോ. യഹോവ യാക്കോബിനെ തനിക്കായും യിസ്രായേലിനെ തന്‍റെ നിക്ഷേപമായും തിരഞ്ഞെടുത്തിരിക്കുന്നു. യഹോവ വലിയവൻ എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ശ്രേഷ്ഠൻ എന്നും ഞാൻ അറിയുന്നു. ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളുടെ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. ദൈവം ഭൂമിയുടെ അറ്റത്തുനിന്ന് നീരാവി പൊങ്ങുമാറാക്കുന്നു; അവിടുന്ന് മഴയ്ക്കായി മിന്നലുകൾ ഉണ്ടാക്കുന്നു; തന്‍റെ ഭണ്ഡാരങ്ങളിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു. അവിടുന്ന് മിസ്രയീമിൽ, മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒരുപോലെ സംഹരിച്ചു. മിസ്രയീം ദേശമേ, നിന്‍റെ മദ്ധ്യത്തിൽ ദൈവം ഫറവോന്‍റെമേലും അവന്‍റെ സകലഭൃത്യന്മാരുടെ മേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു. ദൈവം വലിയ ജനതകളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു. അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നെ. അവരുടെ ദേശത്തെ തനിക്കു അവകാശമായി, തന്‍റെ ജനമായ യിസ്രായേലിനു അവകാശമായി കൊടുത്തു.