സദൃ. 30:18-33
സദൃ. 30:18-33 IRVMAL
എനിക്ക് അതിവിസ്മയമായി തോന്നുന്നത് മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തത് നാലുണ്ട്: ആകാശത്ത് കഴുകന്‍റെ വഴിയും പാറമേൽ സർപ്പത്തിന്‍റെ വഴിയും സമുദ്രമദ്ധ്യത്തിൽ കപ്പലിന്‍റെ വഴിയും കന്യകയോടുകൂടി പുരുഷന്‍റെ വഴിയും തന്നെ. വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ: അവൾ തിന്നു വായ് തുടച്ചിട്ട്, ‘ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ല’ എന്നു പറയുന്നു. മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്‍റെ നിമിത്തം അതിന് സഹിച്ചുകൂടാ: ദാസൻ രാജാവായാൽ അവന്‍റെ നിമിത്തവും ഭോഷൻ തിന്ന് തൃപ്തനായാൽ അവന്‍റെ നിമിത്തവും വെറുക്കപ്പെട്ട സ്ത്രീയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ. ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളതു നാലുണ്ട്: ഉറുമ്പ് ബലഹീനജാതി എങ്കിലും അത് വേനല്ക്കാലത്ത് ആഹാരം സമ്പാദിച്ചു വയ്ക്കുന്നു. കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. പല്ലിയെ കൈകൊണ്ട് പിടിക്കാം എങ്കിലും അവ രാജാക്കന്മാരുടെ അരമനകളിൽ പാർക്കുന്നു. ചന്തമായി നടകൊള്ളുന്നത് മൂന്നുണ്ട്; ചന്തമായി നടക്കുന്നത് നാലുണ്ട്: മൃഗങ്ങളിൽ ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും ഗര്‍വ്വോട് നടക്കുന്ന പൂവന്‍കോഴിയും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ. നീ നിഗളിച്ച് ഭോഷത്തം പ്രവർത്തിക്കുകയോ ദോഷം നിരൂപിക്കുകയോ ചെയ്തുപോയെങ്കിൽ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുക. പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.

