നെഹെ. 8:1-8

നെഹെ. 8:1-8 IRVMAL

അങ്ങനെ യിസ്രായേൽ മക്കൾ തങ്ങളുടെ പട്ടണങ്ങളിൽ വസിച്ചിരിക്കുമ്പോൾ, ഏഴാം മാസം സകലജനവും നീർവ്വാതിലിന്‍റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ട് വന്നുകൂടി. യഹോവ യിസ്രായേലിനു കല്പിച്ച് നൽകിയ മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാൻ എസ്രാശാസ്ത്രിയോട് പറഞ്ഞു. ഏഴാം മാസം ഒന്നാം തിയ്യതി എസ്രാപുരോഹിതൻ പുരുഷന്മാരും സ്ത്രീകളുമായി കേട്ട് ഗ്രഹിപ്പാൻ പ്രാപ്തിയുള്ള സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, നീർവ്വാതിലിനെതിരെയുള്ള വിശാലസ്ഥലത്ത് വച്ചു രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളുമായ, ഗ്രഹിപ്പാൻ പ്രാപ്തിയുള്ള എല്ലാവരും കേൾക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു. ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാ ശാസ്ത്രി കയറിനിന്നു; അവന്‍റെ അരികെ വലത്തുഭാഗത്ത് മത്ഥിത്ഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്ത് പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു. എസ്രാ സകലജനവും കാൺകെ പുസ്തകം തുറന്നു. അവൻ സകലജനത്തിനും മീതെ ആയിരുന്നു; അത് തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു. എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈകൾ ഉയർത്തി; ‘ആമേൻ, ആമേൻ’ എന്ന് പ്രതിവചനം പറഞ്ഞ് വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു. ജനം അവരവരുടെ നിലയിൽ നിൽക്കുമ്പോൾ തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമീൻ, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിന് ന്യായപ്രമാണം പൊരുൾ തിരിച്ചുകൊടുത്തു. ഇങ്ങനെ അവർ ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേൾപ്പിക്കയും വായിച്ചത് ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും ചെയ്തു.