യോഹ. 6:35-44

യോഹ. 6:35-44 IRVMAL

യേശു അവരോട് പറഞ്ഞത്: ഞാൻ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കൽ വരുന്നവന് വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരുനാളും ദാഹിക്കയുമില്ല. എന്നാൽ നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ. പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്‍റെ അടുക്കൽ വരും; എന്‍റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും തള്ളിക്കളകയില്ല. ഞാൻ എന്‍റെ ഇഷ്ടമല്ല, എന്നെ അയച്ചവൻ്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത്. അവൻ എനിക്ക് തന്നവരിൽ ഒരുവനേപ്പോലും ഞാൻ കളയാതെ എല്ലാവരെയും അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവൻ്റെ ഇഷ്ടം. പുത്രനെ നോക്കിക്കൊണ്ട് അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ഉണ്ടാകണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാൻ അവനെ അവസാന നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം എന്നു അവൻ പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ച് പിറുപിറുത്തു: “ഇവൻ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ? അവന്‍റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാൻ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നു എന്നു അവൻ പറയുന്നത് എങ്ങനെ?“ എന്നു അവർ പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങൾ തമ്മിൽ പിറുപിറുക്കേണ്ടാ; എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്‍റെ അടുക്കൽ വരുവാൻ കഴിയുകയില്ല; ഞാൻ അവസാന നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.