യിരെ. 38:1-13

യിരെ. 38:1-13 IRVMAL

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കൽദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്‍റെ ജീവൻ അവന് കൊള്ള കിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടിരിക്കും” എന്നും യഹോവ അരുളിച്ചെയ്യുന്നു. “ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കയ്യിൽ ഏല്പിക്കപ്പെടും; അവൻ അതിനെ പിടിക്കും” എന്നും യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാൻ്റെ മകനായ ശെഫത്യാവും പശ്ഹൂരിന്‍റെ മകനായ ഗെദല്യാവും ശേലെമ്യാവിന്‍റെ മകനായ യൂഖലും മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരും കേട്ടു. പ്രഭുക്കന്മാർ രാജാവിനോട്: “ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിനും ഇങ്ങനെയുള്ള വാക്കു പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞു. സിദെക്കീയാരാജാവ്: “ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്ക് വിരോധമായി ഒന്നും ചെയ്യുവാൻ രാജാവിനു കഴിവില്ലല്ലോ” എന്നു പറഞ്ഞു. അവർ യിരെമ്യാവിനെ പിടിച്ച് കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിന്‍റെ കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവിനെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവ് ചെളിയിൽ താണു. അവർ യിരെമ്യാവിനെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവ് ബെന്യാമീൻവാതില്ക്കൽ ഇരിക്കുകയായിരുന്നു. ഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്നു രാജാവിനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണി കിടന്നു മരിച്ചുപോകും” എന്നു പറഞ്ഞു. രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: “നീ ഇവിടെനിന്ന് മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അവനെ കുഴിയിൽനിന്നു കയറ്റിക്കൊള്ളുക” എന്നു കല്പിച്ചു. അങ്ങനെ ഏബെദ്-മേലെക്ക് ആളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴിൽ ചെന്നു, അവിടെനിന്നു പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും എടുത്ത് കുഴിയിൽ യിരെമ്യാവിനു കയറുവഴി ഇറക്കിക്കൊടുത്തു. കൂശ്യനായ ഏബെദ്-മേലെക്ക് യിരെമ്യാവിനോട്: “ഈ പഴന്തുണിയും കീറ്റുതുണിക്കഷണങ്ങളും നിന്‍റെ കക്ഷങ്ങളിൽ വച്ചു അതിന് പുറമെ കയറിട്ടുകൊള്ളുക” എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു. അവർ യിരെമ്യാവിനെ കയറുകൊണ്ട് കുഴിയിൽ നിന്നു വലിച്ചുകയറ്റി; യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.