ന്യായാ. 7:16-22

ന്യായാ. 7:16-22 IRVMAL

അനന്തരം അവൻ ആ മുന്നൂറുപേരെ മൂന്നു കൂട്ടമായി വിഭാഗിച്ചു ഓരോരുത്തന്‍റെ കയ്യിൽ ഓരോ കാഹളവും വെറും കുടവും, കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. അനന്തരം അവരോടു പറഞ്ഞത്: “ഞാൻ ചെയ്യുന്നത് നോക്കി അങ്ങനെ തന്നെ ചെയ്‌വിൻ; പാളയത്തിന്‍റെ അറ്റത്തു എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‌വിൻ. ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോൾ, നിങ്ങളും പാളയത്തിന്‍റെ ചുറ്റും നിന്ന് കാഹളം ഊതി: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്നു ആർക്കുവിൻ.” മദ്ധ്യയാമത്തിന്‍റെ ആരംഭത്തിൽ അവർ കാവൽ മാറി നിർത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്‍റെ അറ്റത്ത് എത്തി കാഹളം ഊതി കയ്യിൽ ഉണ്ടായിരുന്ന കുടങ്ങൾ ഉടെച്ചു. ഉടനെ മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങൾ ഉടെച്ചു. ഇടത്ത് കയ്യിൽ പന്തവും വലത്തു കയ്യിൽ ഊതുവാൻ കാഹളവും പിടിച്ചു: ‘യഹോവയുടെയും ഗിദെയോന്‍റെയും വാൾ' എന്ന് ആർത്തു. അവർ പാളയത്തിന്‍റെ ചുറ്റും ഓരോരുത്തൻ താന്താന്‍റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം ഓട്ടം തുടങ്ങി; അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി. ആ മുന്നൂറുപേരും കാഹളം ഊതിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാൾ താന്താന്‍റെ കൂട്ടുകാരന്‍റെ നേരെ തിരിപ്പിച്ചു. സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലയുടെ അതിർവരെയും ഓടിപ്പോയി.