പുറ. 15:19-27

പുറ. 15:19-27 IRVMAL

എന്നാൽ ഫറവോന്‍റെ കുതിരകൾ അവന്‍റെ രഥവും കുതിരപ്പടയുമായി കടലിന്‍റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോൾ യഹോവ കടലിലെ വെള്ളം അവരുടെ മേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു. അഹരോന്‍റെ സഹോദരി മിര്യാം എന്ന പ്രവാചകി കയ്യിൽ തപ്പ് എടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടും കൂടെ അവളുടെ പിന്നാലെ ചെന്നു. മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയത്: “യഹോവയ്ക്ക് പാട്ടുപാടുവിൻ, അവൻ മഹോന്നതൻ: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു.” അതിനുശേഷം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ട് നയിച്ചു; അവർ ശൂർമരുഭൂമിയിൽ ചെന്നു, മൂന്നുദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു. മാറയിൽ എത്തിയപ്പോൾ, മാറയിലെ വെള്ളം കുടിക്കുവാൻ അവർക്ക് കഴിഞ്ഞില്ല; അത് കയ്പുപ്പുള്ളതായിരുന്നു. അതുകൊണ്ട് അതിന് മാറാ എന്നു പേരിട്ടു. അപ്പോൾ ജനം: “ഞങ്ങൾ എന്ത് കുടിക്കും?” എന്നു പറഞ്ഞ് മോശെയുടെ നേരെ പിറുപിറുത്തു. അവൻ യഹോവയോട് അപേക്ഷിച്ചു; യഹോവ അവനു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അത് വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു. അവിടെവച്ച് അവൻ അവർക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവൻ അവരെ പരീക്ഷിച്ചു: “നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ടു അവനു പ്രസാദമുള്ളതു ചെയ്യുകയും അവന്‍റെ കല്പനകൾ അനുസരിച്ച് അവന്‍റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താൽ ഞാൻ മിസ്രയീമ്യർക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാൻ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു” എന്നു അരുളിച്ചെയ്തു. പിന്നെ അവർ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.

പുറ. 15:19-27 - നുള്ള വീഡിയോ