പക്ഷേ യഹോവ എന്‍റെ സങ്കടം നോക്കി ഇന്നത്തെ ഇവന്‍റെ ശാപത്തിന് പകരം എനിക്ക് അനുഗ്രഹം നല്കും.” ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും ദാവീദിന് എതിരെയുള്ള മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കുകയും കല്ലും പൂഴിയും വാരി അവനെ എറിയുകയും ചെയ്തു. രാജാവും കൂടെയുള്ള സകലജനവും ക്ഷീണിച്ചവരായി എത്തി അവിടെ വിശ്രമിച്ചു. എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനങ്ങളും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി. ദാവീദിന്‍റെ സ്നേഹിതൻ അർഖ്യനായ ഹൂശായി അബ്ശാലോമിന്‍റെ അടുക്കൽ ചെന്നു അബ്ശാലോമിനോട്: “രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ! രാജാവ് ദീർഘായുസ്സോടെ ഇരിക്കട്ടെ!” എന്നു പറഞ്ഞു. അപ്പോൾ അബ്ശാലോം ഹൂശായിയോട്: “ഇതാകുന്നുവോ നിന്‍റെ സ്നേഹിതനോട് നിനക്കുള്ള നിസ്വാർത്ഥത? സ്നേഹിതനോടുകൂടി പോകാതിരുന്നത് എന്ത്?” എന്നു ചോദിച്ചു. അതിന് ഹൂശായി അബ്ശാലോമിനോട്: “അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവൻ ആകുന്നു ഞാൻ; അവനോടുകൂടെ ഞാൻ ഇരിക്കും. ഞാൻ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്‍റെ മകനെ അല്ലയോ? ഞാൻ നിന്‍റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും” എന്നു പറഞ്ഞു. പിന്നെ അബ്ശാലോം അഹിഥോഫെലിനോട്: “നമ്മൾ ചെയ്യേണ്ടത് എന്ത് എന്നു നിങ്ങൾ ആലോചിച്ചുപറയുവിൻ” എന്നു പറഞ്ഞു. അഹീഥോഫെൽ അബ്ശാലോമിനോട്: “രാജധാനി സൂക്ഷിക്കുവാൻ നിന്‍റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്‍റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുക; നീ നിന്‍റെ അപ്പന് നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലാ യിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ എല്ലാവരും ധൈര്യപ്പെടും” എന്നു പറഞ്ഞു. അങ്ങനെ അവർ അബ്ശാലോമിന് രാജധാനിയുടെ മുകളിൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാൺകെ തന്‍റെ അപ്പന്‍റെ വെപ്പാട്ടികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.
2 ശമു. 16 വായിക്കുക
കേൾക്കുക 2 ശമു. 16
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ശമു. 16:12-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ