2 ദിന. 6:4-15

2 ദിന. 6:4-15 IRVMAL

അനുഗ്രഹിച്ചു പറഞ്ഞത്: “എന്‍റെ അപ്പനായ ദാവീദിനോട് തിരുവായ്കൊണ്ട് അരുളിച്ചെയ്തത് തൃക്കൈകൊണ്ട് നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ” “എന്‍റെ ജനത്തെ മിസ്രയീമിൽ നിന്ന് കൊണ്ടുവന്ന നാൾമുതൽ എന്‍റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തെരഞ്ഞെടുത്തതുമില്ല. എന്നാൽ എന്‍റെ നാമം ഇരിക്കേണ്ടതിന് യെരൂശലേമിനെയും എന്‍റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു” എന്നു അവൻ അരുളിച്ചെയ്തു. യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്നു എന്‍റെ അപ്പനായ ദാവീദിന് താല്പര്യം ഉണ്ടായിരുന്നു. എന്നാൽ യഹോവ എന്‍റെ അപ്പനായ ദാവീദിനോട്: “എന്‍റെ നാമത്തിന് ഒരു ആലയം പണിയണമെന്ന് നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായത് നല്ലത്; എങ്കിലും ആലയം പണിയേണ്ടത് നീയല്ല; നിനക്കു ജനിക്കാൻ പോകുന്ന മകൻ തന്നെ എന്‍റെ നാമത്തിനായി ആലയം പണിയും” എന്നു കല്പിച്ചു. ”അങ്ങനെ യഹോവ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്‍റെ അപ്പനായ ദാവീദിനു പകരം ഞാൻ യിസ്രായേൽ സിംഹാസനത്തിൽ ഇരുന്ന് യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു. യഹോവ യിസ്രായേൽ മക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ ഈ ആലയത്തിൽ വച്ചിട്ടുണ്ട്.” അനന്തരം ശലോമോൻ യഹോവയുടെ യാഗപീഠത്തിന്‍റെ മുമ്പിൽ യിസ്രായേലിന്‍റെ സർവ്വസഭയുടെയും കൂട്ടത്തിൽ നിന്നുകൊണ്ട് കൈ മലർത്തി; ശലോമോൻ താമ്രംകൊണ്ട് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമുള്ള ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്‍റെ നടുവിൽ വച്ചിരുന്നു; അതിൽ അവൻ കയറിനിന്ന് യിസ്രായേലിന്‍റെ സർവ്വസഭക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്ക് കൈ മലർത്തി പറഞ്ഞത് എന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്‍റെ മുമ്പാകെ നടക്കുന്ന നിന്‍റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനോടു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്ന് കാണുംപോലെ തൃക്കൈകൊണ്ട് നിവർത്തിച്ചുമിരിക്കുന്നു.