സങ്കീർത്തനങ്ങൾ 109:14-31

സങ്കീർത്തനങ്ങൾ 109:14-31 MALOVBSI

അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓർക്കുമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ. അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓർമ അവൻ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ. അവൻ ദയ കാണിപ്പാൻ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകർന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു. ശാപം അവന് പ്രിയമായിരുന്നു; അത് അവനു ഭവിച്ചു; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോയി. അവൻ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു. അത് അവന് പുതയ്ക്കുന്ന വസ്ത്രം പോലെയും നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ. ഇത് എന്റെ എതിരാളികൾക്കും എനിക്കു വിരോധമായി ദോഷം പറയുന്നവർക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു. നീയോ കർത്താവായ യഹോവേ, നിന്റെ നാമത്തിനടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ട് എന്നെ വിടുവിക്കേണമേ. ഞാൻ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു. ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാൻ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു. എന്റെ മുഴങ്കാലുകൾ ഉപവാസംകൊണ്ട് വിറയ്ക്കുന്നു. എന്റെ ദേഹം പുഷ്‍ടിവിട്ടു ക്ഷയിച്ചിരിക്കുന്നു. ഞാൻ അവർക്ക് ഒരു നിന്ദയായി തീർന്നിരിക്കുന്നു; എന്നെ കാണുമ്പോൾ അവർ തലകുലുക്കുന്നു; എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നെ രക്ഷിക്കേണമേ. യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവർ അറിയേണ്ടതിനു തന്നെ. അവർ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവർ എതിർക്കുമ്പോൾ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും; എന്റെ എതിരാളികൾ നിന്ദ ധരിക്കും; പുതപ്പ് പുതയ്ക്കുംപോലെ അവർ ലജ്ജ പുതയ്ക്കും. ഞാൻ എന്റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാൻ പുരുഷാരത്തിന്റെ നടുവിൽ അവനെ പുകഴ്ത്തും. അവൻ എളിയവനെ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നു രക്ഷിപ്പാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നു.