സങ്കീർത്തനങ്ങൾ 109:1-13

സങ്കീർത്തനങ്ങൾ 109:1-13 MALOVBSI

എന്റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ. ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരേ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവർ എന്നോടു സംസാരിച്ചിരിക്കുന്നു. അവർ ദ്വേഷവാക്കുകൾകൊണ്ട് എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു. എന്റെ സ്നേഹത്തിനു പകരം അവർ വൈരം കാണിക്കുന്നു; ഞാനോ പ്രാർഥന ചെയ്തുകൊണ്ടിരിക്കുന്നു. നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവർ എന്നോടു കാണിച്ചിരിക്കുന്നു. നീ അവന്റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്ക്കട്ടെ. അവനെ വിസ്തരിക്കുമ്പോൾ അവൻ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാർഥന പാപമായിത്തീരട്ടെ. അവന്റെ നാളുകൾ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തൻ ഏല്ക്കട്ടെ. അവന്റെ മക്കൾ അനാഥരും അവന്റെ ഭാര്യ വിധവയും ആയിത്തീരട്ടെ. അവന്റെ മക്കൾ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നുനടക്കട്ടെ. കടക്കാരൻ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അന്യജാതിക്കാർ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ. അവന് ദയ കാണിപ്പാൻ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോട് ആർക്കും കൃപ തോന്നരുതേ. അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നെ അവരുടെ പേർ മാഞ്ഞുപോകട്ടെ.