യോശുവ 10:1-14

യോശുവ 10:1-14 MALOVBSI

യോശുവ ഹായിപട്ടണം പിടിച്ച് നിർമ്മൂലമാക്കി എന്നും അവൻ യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോൻനിവാസികൾ യിസ്രായേലിനോടു സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോൾ ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു. ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്‍രാജാവായ പിരാമിന്റെയും ലാഖീശ്‍രാജാവായ യാഹീയയുടെയും എഗ്ലോൻരാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു: ഗിബെയോൻ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിൻ എന്നു പറയിച്ചു. ഇങ്ങനെ യെരൂശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്ന് ഗിബെയോനു നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധം ചെയ്തു. അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു പറയിച്ചു. എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകല പരാക്രമശാലികളും ഗില്ഗാലിൽനിന്നു പുറപ്പെട്ടു. യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു. യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിർത്തു. യഹോവ അവരെ യിസ്രായേലിന്റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവച്ച് അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ച് അസേക്കാവരെയും മക്കേദാവരെയും അവരെ വെട്ടി. അങ്ങനെ അവർ യിസ്രായേലിന്റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കത്തിൽവച്ച് അസേക്കാവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ല് അവരുടെമേൽ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കൾ വാൾകൊണ്ടു കൊന്നവരെക്കാൾ കന്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു. എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ച്, യിസ്രായേൽമക്കൾ കേൾക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോൻതാഴ്‌വരയിലും നില്ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.