ഇയ്യോബ് 38
38
1അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:
2അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ?
3നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോട് ഉത്തരം പറക.
4ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു?
നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.
5അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ?
അല്ല, അതിന് അളവുനൂൽ പിടിച്ചവനാർ?
6പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും
ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ
7അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു?
അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ?
8ഗർഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ
അതിനെ കതകുകളാൽ അടച്ചവൻ ആർ?
9അന്നു ഞാൻ മേഘത്തെ അതിന് ഉടുപ്പും
കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി;
10ഞാൻ അതിന് അതിർ നിയമിച്ചു
കതകും ഓടാമ്പലും വച്ചു.
11ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്;
ഇവിടെ നിന്റെ തിരമാലകളുടെ ഗർവം നിലയ്ക്കും എന്നു കല്പിച്ചു.
12ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും
ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിനും
13നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും
അരുണോദയത്തിനു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?
14അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു;
വസ്ത്രംപോലെ ആസകലം വിളങ്ങി നില്ക്കുന്നു.
15ദുഷ്ടന്മാർക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു;
ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.
16നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ?
ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?
17മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ?
അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?
18ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ?
ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക
19വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്?
ഇരുളിന്റെ പാർപ്പിടവും എവിടെ?
20നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ?
അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
21നീ അന്നേ ജനിച്ചിരുന്നുവല്ലോ;
നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ;
നീ അത് അറിയാതിരിക്കുമോ?
22നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ?
കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?
23ഞാൻ അവയെ കഷ്ടകാലത്തേക്കും
പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വച്ചിരിക്കുന്നു.
24വെളിച്ചം പിരിഞ്ഞുപോകുന്നതും
കിഴക്കൻകാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?
25നിർജനദേശത്തും ആൾപാർപ്പില്ലാത്ത
മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിനും
26തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിനും
ഇളംപുല്ലു മുളപ്പിക്കേണ്ടതിനും
27ജലപ്രവാഹത്തിനു ചാലും ഇടിമിന്നലിനു പാതയും വെട്ടിക്കൊടുത്തതാർ?
28മഴയ്ക്ക് അപ്പനുണ്ടോ?
അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ?
29ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു?
ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
30വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു.
ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.
31കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ?
മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?
32നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ?
സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ?
33ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?
അതിനു ഭൂമിമേലുള്ള സ്വാധീനത നിർണയിക്കാമോ?
34ജലപ്രവാഹം നിന്നെ മൂടേണ്ടതിനു
നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ?
35അടിയങ്ങൾ വിടകൊള്ളുന്നു എന്നു
നിന്നോടു പറഞ്ഞു പുറപ്പെടുവാൻ തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയയ്ക്കാമോ?
36അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാർ? മനസ്സിനു വിവേകം കൊടുത്തവൻ ആർ?
37ഉരുക്കിവാർത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും
മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും
38ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ?
ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ?
39സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും
അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും
40നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ?
ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?
41കാക്കക്കുഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു
ദൈവത്തോടു നിലവിളിക്കുമ്പോൾ അതിനു തീൻ എത്തിച്ചു കൊടുക്കുന്നതാർ?
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
ഇയ്യോബ് 38: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പകർത്തുക
താരതമ്യം
പങ്ക് വെക്കു
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.