ഇയ്യോബ് 36:1-25

ഇയ്യോബ് 36:1-25 MALOVBSI

എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിനുവേണ്ടി ഇനിയും ചില വാക്ക് പറവാനുണ്ട്. ഞാൻ ദൂരത്തുനിന്ന് അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിനു നീതിയെ ആരോപിക്കും. എന്റെ വാക്ക് ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നെ. അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു. അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു. അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ അവൻ അവർക്ക് അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. അവൻ അവരുടെ ചെവി പ്രബോധനത്തിനു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു. അവർ കേട്ടനുസരിച്ച് അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി വിളിക്കുന്നില്ല. അവർ യൗവനത്തിൽതന്നെ മരിച്ചുപോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതുപോലെ നശിക്കുന്നു. അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽതന്നെ അവരുടെ ചെവി തുറക്കുന്നു. നിന്നെയും അവൻ കഷ്ടതയുടെ വായിൽനിന്ന് ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു. നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുത്. കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളൊക്കെയും മതിയാകുമോ? ജാതികൾ തങ്ങളുടെ സ്ഥലത്തുവച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുത്. സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുത്; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നത്. ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവനു തുല്യനായ ഉപദേശകൻ ആരുള്ളൂ? അവനോട് അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്ന് അവനോട് ആർക്കു പറയാം? അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നത്. മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു.