ന്യായാധിപന്മാർ 5:1-9

ന്യായാധിപന്മാർ 5:1-9 MALOVBSI

അന്നു ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയത് എന്തെന്നാൽ: നായകന്മാർ യിസ്രായേലിനെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിൻ. രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവയ്ക്കു ഞാൻ പാടും; യിസ്രായേലിൻദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും. യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, എദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു, യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ. അനാത്തിൻപുത്രനാം ശംഗരിൻനാളിലും, യായേലിൻകാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞവഴികളിൽ നടന്നു. ദെബോറായായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു. അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധം ഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മധ്യേ പരിചയും കുന്തവും കണ്ടതേയില്ല. എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.