ന്യായാധിപന്മാർ 4:17-21

ന്യായാധിപന്മാർ 4:17-21 MALOVBSI

എന്നാൽ സീസെര കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി; കേന്യനായ ഹേബെരിന്റെ ഗൃഹവും ഹാസോർരാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു. യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട്: ഇങ്ങോട്ടു കയറിക്കൊൾക, യജമാനനേ ഇങ്ങോട്ടു കയറിക്കൊൾക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവൻ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവൾ അവനെ ഒരു പരവതാനികൊണ്ടു മൂടി. അവൻ അവളോട്: എനിക്കു ദാഹിക്കുന്നു; കുടിപ്പാൻ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു. അവൾ പാൽതുരുത്തി തുറന്ന് അവനു കുടിപ്പാൻ കൊടുത്തു; പിന്നെയും അവനെ മൂടി. അവൻ അവളോട്: നീ കൂടാരവാതിൽക്കൽ നില്ക്ക; വല്ലവനും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു. എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റി എടുത്തു കൈയിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്റെ അടുക്കൽ ചെന്നു കുറ്റി അവന്റെ ചെന്നിയിൽ തറച്ചു; അതു നിലത്തുചെന്ന് ഉറച്ചു; അവനു ഗാഢനിദ്രയായിരുന്നു; അവൻ ബോധംകെട്ടു മരിച്ചുപോയി.