ഹോശേയ 2:9-15

ഹോശേയ 2:9-15 MALOVBSI

അതുകൊണ്ടു തല്ക്കാലത്ത് എന്റെ ധാന്യവും തത്സമയത്ത് എന്റെ വീഞ്ഞും ഞാൻ മടക്കി എടുക്കയും അവളുടെ നഗ്നത മറയ്ക്കേണ്ടതിനു കൊടുത്തിരുന്ന എന്റെ ആട്ടിൻരോമവും ശണവും ഞാൻ എടുത്തുകളകയും ചെയ്യും. ഇപ്പോൾ ഞാൻ അവളുടെ ജാരന്മാർ കാൺകെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്റെ കൈയിൽനിന്നു വിടുവിക്കയില്ല. ഞാൻ അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും. ഇത് എന്റെ ജാരന്മാർ എനിക്കു തന്ന സമ്മാനങ്ങൾ എന്ന് അവൾ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാൻ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നുകളയും. അവൾ ബാൽവിഗ്രഹങ്ങൾക്കു ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ച് തന്റെ ജാരന്മാരെ പിന്തുടർന്ന് എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാൻ അവളോടു സന്ദർശിക്കും എന്നു യഹോവയുടെ അരുളപ്പാട്. അതുകൊണ്ടു ഞാൻ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോടു ഹൃദ്യമായി സംസാരിക്കും. അവിടെനിന്ന് ഞാൻ അവൾക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയെയും കൊടുക്കും; അവൾ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.