എബ്രായർ 7:18-27

എബ്രായർ 7:18-27 MALOVBSI

മുമ്പിലത്തെ കല്പനയ്ക്ക് അതിന്റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും- ന്യായപ്രമാണത്താൽ ഒന്നും പൂർത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു. അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീർന്നു. ഇവനോ “നീ എന്നേക്കും പുരോഹിതൻ എന്ന് കർത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെതന്നെ. ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീർന്നിരിക്കുന്നു. മരണം നിമിത്തം അവർക്ക് നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീർന്നവർ അനേകർ ആകുന്നു. ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്. അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി പക്ഷവാദം ചെയ്‍വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു. ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രൻ, നിർദോഷൻ, നിർമ്മലൻ, പാപികളോടു വേർവിട്ടവൻ, സ്വർഗത്തെക്കാൾ ഉന്നതനായിത്തീർന്നവൻ; ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നെ. അത് അവൻ തന്നെത്താൻ അർപ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.