ഉൽപത്തി 23:1-9

ഉൽപത്തി 23:1-9 MALOVBSI

സാറായ്ക്കു നൂറ്റിയിരുപത്തേഴ് വയസ്സ് ആയിരുന്നു; ഇതു സാറായുടെ ആയുഷ്കാലം. സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽവച്ചു മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നുപാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽ വച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ച് അവരോടു സംസാരിച്ചു: എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അവൻ അതിനെ പിടിപ്പതു വിലയ്ക്കു തരേണം എന്നു പറഞ്ഞു.

ഉൽപത്തി 23:1-9 - നുള്ള വീഡിയോ