എസ്രാ 6:1-12

എസ്രാ 6:1-12 MALOVBSI

ദാര്യാവേശ്‍രാജാവ് കല്പന കൊടുത്ത പ്രകാരം അവർ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു. അവർ മേദ്യസംസ്ഥാനത്തിലെ അഹ്‍മെഥാരാജധാനിയിൽ ഒരു ചുരുൾ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ട് എഴുതിയിരുന്നതെന്തെന്നാൽ: കോരെശ്‍രാജാവിന്റെ ഒന്നാം ആണ്ടിൽ കോരെശ്‍രാജാവ് കല്പന കൊടുത്തത്: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്റെ അടിസ്ഥാനങ്ങൾ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം. വലിയകല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങൾകൊണ്ട് ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവ് രാജാവിന്റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം. അതുകൂടാതെ നെബൂഖദ്നേസർ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്റെ സ്ഥലത്തു വരുവാൻ തക്കവണ്ണം ദൈവാലയത്തിൽ വയ്ക്കയും വേണം. ആകയാൽ നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥർ-ബോസ്നയേ, നിങ്ങളും നദിക്ക് അക്കരെയുള്ള അഫർസ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്ന് അകന്നു നില്ക്കേണം. ഈ ദൈവാലയത്തിന്റെ പണിക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ. ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങൾ യെഹൂദന്മാരുടെ മൂപ്പന്മാർക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാൻ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്റെ മുതലിൽനിന്ന് ആ ആളുകൾക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു. അവർ സ്വർഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അർപ്പിക്കേണ്ടതിനും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കേണ്ടതിനും സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിപ്പാൻ അവർക്ക് ആവശ്യമുള്ള കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാർ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു. ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്റെ വീട്ടിന്റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്റെ വീട് അതുനിമിത്തം കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാൻ കല്പന കൊടുക്കുന്നു. ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിനും ജനത്തിനും തന്റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിർമ്മൂലനാശം വരുത്തും. ദാര്യാവേശ് ആയ ഞാൻ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവർത്തിക്കേണ്ടതാകുന്നു.