പുറപ്പാട് 35:21-29

പുറപ്പാട് 35:21-29 MALOVBSI

ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താൽപര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകല ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു. പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവയ്ക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു. നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടുവന്നു. വെള്ളിയും താമ്രവും വഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാ പണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതു കൊണ്ടുവന്നു. സാമർഥ്യമുള്ള സ്ത്രീകളൊക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു. സാമർഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകളൊക്കെയും കോലാട്ടുരോമം നൂറ്റു. പ്രമാണികൾ ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവർഗവും എണ്ണയും കൊണ്ടുവന്നു. മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനം കൊണ്ടുവന്നു.

പുറപ്പാട് 35:21-29 - നുള്ള വീഡിയോ