2 കൊരിന്ത്യർ 11:22-33

2 കൊരിന്ത്യർ 11:22-33 MALOVBSI

അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?- ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു- ഞാൻ അധികം; ഞാൻ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പത് അടി അഞ്ചു വട്ടം കൊണ്ടു; മൂന്നു വട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നു വട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്; അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്. ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു? പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനത സംബന്ധിച്ചു ഞാൻ പ്രശംസിക്കും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു. ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വച്ചു കാത്തു. എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽ വഴിയായി ഒരു കുട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കൈയിൽനിന്നു തെറ്റി ഓടിപ്പോയി.