യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു. എന്നാൽ ഫെലിസ്ത്യർ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്തു ചെയ്യേണ്ടൂ? അതിനെ അതിന്റെ സ്ഥലത്തേക്കു വിട്ടയയ്ക്കേണ്ടതെങ്ങനെ എന്നു ഞങ്ങൾക്കു പറഞ്ഞുതരുവിൻ എന്നു ചോദിച്ചു. അതിന് അവർ: നിങ്ങൾ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയയ്ക്കാതെ ഒരു പ്രായശ്ചിത്തവും അവനു കൊടുത്തയയ്ക്കേണം; അപ്പോൾ നിങ്ങൾക്കു സൗഖ്യം വരും; അവന്റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നത് എന്ത് എന്നു നിങ്ങൾക്ക് അറിയാം എന്നു പറഞ്ഞു. ഞങ്ങൾ അവനു കൊടുത്തയയ്ക്കേണ്ടുന്ന പ്രായശ്ചിത്തം എന്ത് എന്നു ചോദിച്ചതിന് അവർ പറഞ്ഞത്: ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിന് ഒത്തവണ്ണം പൊന്നുകൊണ്ട് അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ട് അഞ്ച് എലിയും തന്നെ; നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ പ്രഭുക്കന്മാർക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നത്. ആകയാൽ നിങ്ങൾ നിങ്ങളുടെ മൂലക്കുരുവിന്റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകൾ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിനു തിരുമുൽക്കാഴ്ച വയ്ക്കേണം; പക്ഷേ അവൻ തന്റെ കൈ നിങ്ങളുടെമേൽനിന്നും നിങ്ങളുടെ ദേവന്മാരുടെമേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽനിന്നും നീക്കും. മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അദ്ഭുതം പ്രവർത്തിച്ചശേഷമല്ലയോ അവർ അവരെ വിട്ടയയ്ക്കയും അവർ പോകയും ചെയ്തത്? ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിൻ. പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിൻ; നിങ്ങൾ അവനു പ്രായശ്ചിത്തമായി കൊടുത്തയയ്ക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിനരികെ വച്ച് അതു തനിച്ചുപോകുവാൻ വിടുവിൻ. പിന്നെ നോക്കുവിൻ: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവൻ തന്നെയാകുന്നു നമുക്ക് ഈ വലിയ അനർഥം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് അവന്റെ കൈയല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്ന് അറിഞ്ഞുകൊള്ളാം. അവർ അങ്ങനെ തന്നെ ചെയ്തു; കറവുള്ള രണ്ടു പശുക്കളെ വരുത്തി വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു. പിന്നെ അവർ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വച്ചു. ആ പശുക്കൾ നേരേ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി; അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്റെ അതിർവരെ പിന്നാലെ ചെന്നു. അന്നേരം ബേത്ത്-ശേമെശ്യർ താഴ്‌വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവർ തല ഉയർത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു. വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നു നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവർ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗം കഴിച്ചു. ലേവ്യർ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികൾ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു; ബേത്ത്-ശേമെശ്യർ അന്നു യഹോവയ്ക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അർപ്പിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ ഐവരും ഇതു കണ്ടശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യർ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കൾ അസ്തോദിന്റെ പേർക്ക് ഒന്ന്, ഗസ്സയുടെ പേർക്ക് ഒന്ന്, അസ്കലോന്റെ പേർക്ക് ഒന്ന്, ഗത്തിന്റെ പേർക്ക് ഒന്ന്, എക്രോന്റെ പേർക്ക് ഒന്ന് ഇങ്ങനെയായിരുന്നു. പൊന്നുകൊണ്ടുള്ള എലികൾ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാർക്കുമുള്ള സകല ഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന് ഒത്തവണ്ണം ആയിരുന്നു. അവർ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്. ബേത്ത്-ശേമെശ്യർ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് അവൻ അവരെ സംഹരിച്ചു; അവൻ ജനത്തിൽ അമ്പതിനായിരത്തെഴുപതു പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു
1 ശമൂവേൽ 6 വായിക്കുക
കേൾക്കുക 1 ശമൂവേൽ 6
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 6:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ